ത്രിപുര തെരഞ്ഞെടുപ്പ് നിർണായകം, ബിജെപിയെ തോൽപ്പിക്കുക ലക്ഷ്യം; മതേതര കക്ഷികൾ ഒന്നിക്കണമെന്ന് യെച്ചൂരി

news image
Jan 11, 2023, 6:27 am GMT+0000 payyolionline.in

അഗർത്തല: മതേതര കക്ഷികൾ ത്രിപുരയിൽ ഒന്നിക്കണമെന്ന് സിതാറാം യെച്ചൂരി. ത്രിപുരയിൽ ബി ജെ പി യെ തോൽപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. ബി ജെ പി യെ തോൽപ്പിക്കാൻ മതേതര കക്ഷികളെ ഒന്നിപ്പിക്കണം. ഇതാണ് പാർട്ടി കോൺഗ്രസിലെയും തീരുമാനം. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ മുന്നോട്ട് പോകുന്ന പ്രദ്യുതിന്റെ പാർട്ടിയുമായുള്ള സഹകരണത്തിൽ യെച്ചൂരി നിലപാട് വ്യക്തമാക്കിയില്ല. ത്രിപുര തെരഞ്ഞെടുപ്പ് നിർണായകമാണെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.

 

സംസ്ഥാനത്തെ ബിജെപി സർക്കാർ വാഗ്നാനങ്ങൾ പാലിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. ത്രിപുരയിൽ ബിജെപിയെ തോൽപ്പിക്കാൻ മതേതര പാർട്ടികളുടെ സഹകരണവും കൂട്ടായ്മയും വേണം. ഇതിനുവേണ്ട നടപടികൾ സംസ്ഥാനത്തെ സിപിഎം നേതൃത്വം കൈക്കൊള്ളും. ബംഗാളിലെ സി പി എം നേതൃത്വത്തെ കേന്ദ്ര നേതൃത്വം വിമർശിച്ചത് തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയതിനല്ല. ധാരണയെക്കാൾ ഉപരി മുന്നണിയായി കോൺഗ്രസുമായി ബംഗാളിൽ പ്രവർത്തിച്ചു. ഇത് സഖ്യം രൂപീകരിച്ചതിന് തുല്യമായി. അതിനാലാണ് വിമർശിച്ചതെന്നും യെച്ചൂരി പറഞ്ഞു.

ബി ജെ പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കാനാണ് തീരുമാനം. കോൺഗ്രസുമായി സഖ്യമുണ്ടാകില്ല. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത ത്രിപുര സി പി എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷത്തിന്‍റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താത്പര്യത്തിന്റെ അടിസ്ഥാനത്തലാണ് കോൺഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചർച്ചകള്‍ പാര്‍ട്ടിയില്‍ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ സിപിഎമ്മിന് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന്‍റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം തിരിച്ച് പിടിക്കാമെന്ന് സിപിഎം കരുതുന്നു. സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായാല്‍ സീറ്റ് വിഭജന ച‍ർച്ചയാകും വെല്ലുവിളി. 20 സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ഇവർ വിട്ടുവീഴ്ച ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe