അമ്പലപ്പുഴ: കെട്ടു നിറച്ച് അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന നഗര പ്രദക്ഷിണം പൂർത്തിയാക്കി അമ്പലപ്പുഴ സംഘം എരുമേലിയിലേക്ക് യാത്രയായി. വ്യാഴാഴ്ച ഇരുമുടി കെട്ടു നിറച്ച് വെള്ളിയാഴ്ചത്തെ നഗരപ്രദക്ഷിണത്തിനു ശേഷം ക്ഷേത്രത്തിൽ വിശ്രമിച്ച സംഘം രാവിലെ ഇരുമുടി കെട്ടുമായി യാത്ര ആരംഭിച്ചു. തകഴി ക്ഷേത്രത്തിൽ പ്രഭാത ഭക്ഷണത്തിനും ആന പ്രമ്പാൽ ക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനും ശേഷം രാത്രി കവിയൂർ ക്ഷേത്രത്തിൽ എത്തി വിരിവച്ചു.
ചക്കുളത്തുകാവ് ദേവീക്ഷേത്രം, തിരുവല്ല വല്ലഭ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലും വിവിധ സംഘടനകളും സംഘത്തെ സ്വീകരിച്ചു. നിറപറയും നിലവിളക്കും വച്ച് വിവിധ സ്ഥലങ്ങളിൽ ഭക്തർ യാത്രക്ക് വരവേൽപ്പ് നൽകി. ഇന്നു രാവിലെ സംഘം കവിയൂർ ക്ഷേത്രത്തിൽ നിന്നും മണിമലക്കാവ് ക്ഷേത്രത്തിലേക്ക് യാത്രയാകും. തിങ്കളാഴ്ചയാണ് മണിമലക്കാവിൽ ആഴി പൂജ. സമൂഹപ്പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ള ആഴി പൂജക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. കരപ്പെരിയാൻമാരായ പി. സഭാശിവൻ പിള്ള, ആർ. ഗോപകുമാർ, കെ. ചന്തു, ആർ. മണിയൻ, കെ. ചന്ദ്രകുമാർ ബി. ഉണ്ണികൃഷ്ണൻ കെ. വിജയൻ എന്നിവർ സഹകാർമ്മികത്വം വഹിക്കും.