കോഴിക്കോട്: നടുവണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന് നേരെ ആക്രമണം. അഴിയൂർ സ്വദേശിയായ ടി.ജി. ഷക്കീറിന് പരിക്കേറ്റു. ഇരുമ്പുവടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. ആക്രമണത്തിൽ ശരീരത്തിലുടനീളം സാരമായി പരിക്കേറ്റ ഷക്കീറിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് മുസ്ലീം ലീഗ് നേതൃത്വം ആരോപിച്ചു.
അന്തംകാവിൽ വെച്ച് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നാല് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് ഷക്കീറിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര അഴിയൂർ മേഖലയിൽ മുസ്ലീം ലീഗ് – എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും തുടർച്ചയാണ് ഈ ആക്രമണമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് ശേഷവും ഇരു വിഭാഗങ്ങളും തമ്മിൽ പ്രദേശത്ത് അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പാലിശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് ലീഗ് പ്രവർത്തകരുടെ തീരുമാനം. അക്രമത്തിൽ പ്രതിഷേധിച്ച് നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
