ന്യൂഡൽഹി: പ്രൊവിഡൻറ് ഫണ്ടിൽ നിന്നും പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ഉദാരമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
പ്രോവിഡന്റ് ഫണ്ടിൽ നിന്നും 100 ശതമാനം തുക പിൻവലിക്കാനും അനുമതിയായിട്ടുണ്ട്. കൂടാതെ പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെ തന്നെ ഫണ്ട് പിൻവലിക്കാനും സാധിക്കും. ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഉൾപ്പെടെയാണിത്. മാത്രമല്ല തുക പിൻവലിക്കുന്നതിനുള്ള കുറഞ്ഞ സർവീസ് കാലാവധി 12 മാസമായി കുറയ്ക്കുകയും ചെയ്തു.
ഇതുവരെ തൊഴിൽ നിന്നും വിരമിക്കുമ്പോഴോ ജോലി ഇല്ലാത്ത സാഹചര്യത്തിലോ ആണ് മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുന്നത്. ഇനി മുതൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 10 തവണ വരെയും വിവാഹ ആവശ്യങ്ങൾക്കായി 5 തവണ വരെയും പിൻവലിക്കാം. നേരത്തെ ഇത് മൂന്ന് തവണയായിരുന്നു. മാത്രമല്ല നേരത്തെ പ്രത്യേക സാഹചര്യങ്ങൾ എന്ന വിഭാഗത്തിൽ പണം പിൻവലിക്കുമ്പോൾ കാരണം വ്യക്തമാക്കണമായിരുന്നു. എന്നാൽ ഇനി അതിന്റെ ആവശ്യവുമില്ല.