കാസർഗോഡ്: രാജപുരത്ത് പൊലീസിൻ്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഫാമിലി എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പ് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം രാജപുരം എസ് ഐ പ്രദീപ്കുമാറിൻ്റെ നേതൃത്വത്തിൽ കോളിച്ചാലിൽ അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചയാളെ പിടി കൂടിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഗ്രൂപ്പ് ശ്രദ്ധയിൽപ്പെട്ടത്. വാട്സപ്പ് ഗ്രൂപ്പിലൂടെ പ്രത്യേക കോഡുകളിലൂടെയാണ് വിവരങ്ങൾ കൈമാറിയിരുന്നത്.
പൊലീസിനെ നിരീക്ഷിക്കുന്ന രഹസ്യകോഡുകൾ
- വീട്: പൊലീസ് സ്റ്റേഷൻ
- പാട്ട : പഴയ പോലീസ് വാഹനം
- ജനകീയം : അടുത്ത പോലീസ് ജീപ്പ്
- ചൊറ പിടിച്ച മുതലാളി : രാജപുരം പ്രിൻസിപ്പൽ എസ് ഐ
- ബുള്ളറ്റും ലീഡറും: സ്റ്റേഷനിലെ ഗൂർഖാവണ്ടിയും ഇൻസ്‌പെക്ടറും
ഇങ്ങിനെയായിരുന്നു രഹസ്യ കോഡുകൾ.
ഗ്രൂപ്പിലെ അംഗങ്ങളിൽ പലരും മദ്യം, മയക്കുമരുന്ന്, ഓൺലൈൻ ലോട്ടറി വ്യാപാരത്തിൽ ഏർപ്പെടുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഗ്രൂപ്പിൽ 80 അംഗങ്ങളാണ് ഉള്ളത്. ഗ്രൂപ്പ് അഡ്മിന്മാരും അവസാനം ഗ്രൂപ്പിൽ വോയ്സ് മെസേജ് അയച്ചവരുമടക്കം 16 പേർക്കെതിരെയാണ് കേസെടുത്തത്. 7 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് വിവരം.
കൂടുതൽ അന്വേഷണം നടത്തി ബന്ധമുള്ളവർക്കെതിരെ കേസെടുക്കും. പൊലീസ് നീക്കങ്ങൾക്ക് പുറമെ എക്‌സൈസ്, റവന്യൂ, നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങി മറ്റ് പരിശോധന സംഘങ്ങളുടെയെല്ലാം നീക്കം രഹസ്യ കോഡിലൂടെ ഗ്രൂപ്പിലെത്തും. ജില്ലയിൽ ഇത്തരം ഗ്രൂപ്പുകൾ വെറെയുമുണ്ടെന്നാണ് സൂചന. സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.