വടകര: ഫേസ്ബുക്കിൽ സ്കൂളിനെ കുറിച്ചുണ്ടാക്കിയ അപകീർത്തി പരാമർശത്തിൽ തെളിവുകളുടെ അഭാവത്തിൽ പ്രതിയെ കോടതി വെറുതെ വിട്ടു. 2018-ൽ ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് എന്നയാൾക്കെതിരായാരുന്നു നടപടി. കല്ലാമല സ്കൂളിന്റെ പേരിനോ അധ്യാപകർക്കോ ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് മാനഹാനി ഉണ്ടായതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
കമ്പ്യൂട്ടർ, മൊബൈൽ എന്നിവ ഉപയോഗിച്ചാണ് പോസ്റ്റ് ഇട്ടതെന്നും പ്രതിയാണ് പോസ്റ്റ് ഇട്ടത് എന്നത് ഉറപ്പുവരുത്താൻ യാതൊരു സാങ്കേതിക തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയില്ല. ഫേസ്ബുക്ക് പോസ്റ്റ് ഏതൊക്കെ മൊബൈലിലൂടെ ആളുകൾ വായിച്ചു എന്നും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് അലി ഫാത്തിമയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുവേണ്ടി അഡ്വ. അനൂപ് രാജ് തിക്കോടി ഹാജരായി.