ഫോൺ ഇ.എം.ഐ കുടിശ്ശിക വരുത്തിയാൽ മൊബൈൽ സേവനങ്ങൾ പൂട്ടും; ബാങ്കുകൾക്ക് കർശന വ്യവസ്ഥകളോടെ അനുമതി നൽകാൻ ആർ.ബി.ഐ

news image
May 21, 2026, 8:26 am GMT+0000 payyolionline.in

തിരുവനന്തപുരം: മൊബൈൽ ഫോണുകൾ വായ്പയെടുത്ത് വാങ്ങി കൃത്യമായി ഇ.എം.ഐ അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). കുടിശ്ശിക വരുത്തുന്നവരുടെ മൊബൈൽ സേവനങ്ങൾ തടയാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതി നൽകുന്ന പുതിയ കരട് മാർഗ്ഗനിർദ്ദേശങ്ങൾ ആർ.ബി.ഐ പുറത്തിറക്കി. നിലവിൽ ചില ഫിൻടെക് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഈ രീതിയെ കൂടുതൽ ഔദ്യോഗികമാക്കാനാണ് ആർ.ബി.ഐയുടെ നീക്കം. എന്നാൽ, ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കർശനമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്.

 

​വായ്പയെടുത്ത തുക കൊണ്ട് തന്നെയാണ് ഫോൺ വാങ്ങിയതെന്ന് ഉറപ്പുവരുത്തിയ ശേഷവും, വായ്പാ കരാറിൽ ഈ നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയ ശേഷവും മാത്രമേ ഇത്തരത്തിൽ ഫോൺ ലോക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. അടവ് മുടങ്ങി 90 ദിവസത്തിന് ശേഷവും, വായ്പയെടുത്തയാൾക്ക് ഒന്നിലധികം നോട്ടീസുകൾ നൽകിയ ശേഷവും മാത്രമേ സേവനങ്ങൾ തടയാൻ പാടുള്ളൂ. ഇതിനായി വായ്പയടവ് മുടങ്ങി 60 ദിവസം കഴിയുമ്പോൾ ബാങ്കുകൾ ആദ്യ നോട്ടീസ് നൽകണം. തുടർന്ന് കുടിശ്ശിക അടച്ചുതീർക്കാൻ 21 ദിവസത്തെ സമയം അനുവദിക്കണം. ഈ കാലാവധിയും കഴിഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഏഴ് ദിവസം മുൻപ് രണ്ടാമത്തെ നോട്ടീസും നൽകിയിരിക്കണം.

 

​വായ്പയെടുക്കുന്നയാളുടെ മൊബൈൽ ഫോണിലുള്ള യാതൊരുവിധ വ്യക്തിഗത ഡാറ്റയും ആക്‌സസ് ചെയ്യാനോ സൂക്ഷിക്കാനോ ബാങ്കുകൾക്ക് അനുവാദമില്ല. കൂടാതെ, ഫോണിന്റെ പ്രധാന സേവനങ്ങളായ ഇന്റർനെറ്റ് ആക്സസ്, ഇൻകമിങ് കോളുകൾ, എമർജൻസി എസ്.ഒ.എസ് ഫീച്ചറുകൾ, സർക്കാർ-പൊതുസേവന സന്ദേശങ്ങൾ എന്നിവയൊന്നും തടയാൻ പാടില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. വായ്പ കുടിശ്ശിക അടച്ചുതീർത്താൽ ഒരു മണിക്കൂറിനകം ഫോണിന്റെ നിയന്ത്രണങ്ങൾ നീക്കി സേവനങ്ങൾ പുനഃസ്ഥാപിക്കണം. തെറ്റായ നടപടിയിലൂടെയാണ് ഫോൺ ലോക്ക് ചെയ്തതെങ്കിൽ, പ്രശ്നം പരിഹരിക്കുന്നത് വരെ ഓരോ മണിക്കൂറിനും 250 രൂപ വീതം ബാങ്കുകൾ ഉപഭോക്താവിന് പിഴ നൽകേണ്ടി വരും. ലോൺ പൂർണ്ണമായി അടച്ചുതീർത്താൽ ഈ സാങ്കേതികവിദ്യ ഫോണിൽ നിന്നും പൂർണ്ണമായി അൺഇൻസ്റ്റാൾ ചെയ്യണം.

 

​ലോൺ റിക്കവറി ഏജന്റുമാർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങിൽ നിന്നോ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. വായ്പയെടുത്തവരെ രാവിലെ 8 മണിക്കും രാത്രി 7 മണിക്കും ഇടയിൽ മാത്രമേ ഫോണിൽ വിളിക്കാൻ പാടുള്ളൂ എന്നും, കുടുംബാംഗങ്ങളെ അപമാനിക്കാനോ സാമൂഹ്യമാധ്യമങ്ങൾ വഴി അപവാദപ്രചരണം നടത്താനോ പാടില്ലെന്നും ആർ.ബി.ഐയുടെ കർശന നിർദ്ദേശത്തിലുണ്ട്. ഈ പുതിയ നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe