വയനാട്: ബത്തേരിയില്‍ കാട്ടാനയിറങ്ങിയ സംഭവം കൈകാര്യം ചെയ്യുന്നതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍. വാർഡന് ഗംഗാ സിങ്ങിന് കാരണം കാണിക്കൽ നോട്ടീസ് സംസ്ഥാന സർക്കാർ നൽകി. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വിമര്‍ശനം. പ്രതിഷേധങ്ങൾക്കൊടുവിലാണ് കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നല്‍കിയത്.
മയക്കുവെടിവെക്കാനുള്ള ഉത്തരവ് വൈകിയതോടെ പ്രതിഷേധവും ഉയർന്നിരുന്നു. ബത്തേരിയിലെ വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി. ബത്തേരി നഗരസഭ കൗൺസിൽ അംഗങ്ങൾ ഏറെ നേരം വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു. നടപടി വൈകിപ്പിച്ച് ജനങ്ങളെ ചീഫ് വെൽഡ് ലൈഫ് വാർഡൻ വെല്ലുവിളിച്ചെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ കുറ്റപ്പെടുത്തി.ആളെ കൊല്ലിയായ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്താനായിരുന്നു ആദ്യ തീരുമാനം. കുങ്കിയാനകളെ എത്തിച്ച് ഇതിനായി ശ്രമവും തുടങ്ങിയിരുന്നു. എന്നാല്‍ ഇത് പൂർണ്ണമായി പരാജയപ്പെട്ടതോടെയാണ് മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനമായത്.