നാദാപുരം: പതിമൂന്നുകാരിയായ ബാലികയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 11 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടവരാട് തെക്കേവീട്ടിൽ താമസിക്കുന്ന കൂത്താളി കല്ലൂർ ഈർപ്പനയ്ക്കൽ കുഞ്ഞബ്ദുല്ലയെയാണ് (62) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. പിഴയായി ഈടാക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാവിധിയെത്തുടർന്ന് പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.
പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ സബ് ഇൻസ്പെക്ടർ പി. ഷമീർ, എ.എസ്.ഐ. ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് എട്ട് സാക്ഷികളെ വിസ്തരിക്കുകയും 12 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായപ്പോൾ, ലൈസൺ ഓഫീസറായ എ.എസ്.ഐ. പി.എം. ഷാനി നിയമനടപടികൾ ഏകോപിപ്പിച്ചു.
