ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ആളുകളെ മടുപ്പിക്കുന്നത് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. മഴയാരംഭിച്ചാൽ വെള്ളക്കെട്ടും മറ്റും പതിവായ നഗരത്തിൽ ഗതാഗതം അതീവ ദുഷ്കരമാകും. മെട്രോ റെയിൽ നിർമാണം നടക്കുന്ന പ്രദേശമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പോലീസ് സ്റ്റേഷനു കീഴിലുള്ള ദേവരബീസനഹള്ളി ജങ്ഷന്‍. ഇവിടുത്തെ ട്രാഫിക് കടന്നുപോവുകയെന്നത് തലവേദനയായി മാറിയഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പരിഷ്കരണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.
ദേവരബീസനഹള്ളിയിലെ പതിവ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തിയ പരീക്ഷണം ഇന്നലെ നിലവിൽ വന്നു. സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് ദേവരബീസനഹള്ളി ജംങ്ഷൻ വരെയുള്ള റൂട്ടിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനായി വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ് നിലവിൽ. മെയ് എട്ട് വ്യാഴാഴ്ച വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ബെംഗളൂരു ട്രാഫിക് അഡ്വൈസറി അറിയിച്ചു.
സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് ദേവരബീസനഹള്ളി ജങ്ഷനിലേക്കുള്ള വാഹനങ്ങൾ സക്ര ഹോസ്പിറ്റൽ മെയിൻ റോഡിലൂടെ ബെല്ലന്ദൂർ കോടിയിലേക്ക് പോകുക. ബെല്ലന്ദൂർ മെയിൻ റോഡിൽ തുടര്‍ന്ന് ഔട്ടർ റിങ് റോഡിലേക്ക് എത്തി അവിടുന്ന് ദേവരബീസനഹള്ളി ജങ്ഷനിലേക്ക് പോകണം.സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് കടുബീശനഹള്ളി ജങ്ഷനിലേക്കുള്ള വാഹനങ്ങൾ സക്ര ഹോസ്പിറ്റൽ റോഡിൽ നിന്ന് കടുബീശനഹള്ളി ജങ്ഷനിലേക്ക് പോകണം.
ഗണേഷ് ടെമ്പിൾ ക്രോസിന് സമീപം ഇടത്തേക്ക് തിരിഞ്ഞ് കടുബീശനഹള്ളി ജങ്ഷനിലെത്തി യു ടേൺ എടുത്ത് ഔട്ടർ റിങ് റോഡിലെ സർവീസ് റോഡിൽ പ്രവേശിച്ച് സെസ്ന ബിസിനസ് പാർക്കിലേക്ക് പ്രവേശിച്ച് ദേവരബീസനഹള്ളി ജങ്ഷനിലേക്കെത്താം.ബെംഗളൂരു നഗരത്തിൽ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാർക്കെതിരെ കർശന നടപടി ആരംഭിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ തെറ്റായ സൈഡിലൂടെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.രാജ്യത്ത് ഗതാഗതക്കുരക്ക് രൂക്ഷമായ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഫ്ലൈ ഓവറുകളും മറ്റു സജ്ജീകരണങ്ങളും വന്നാലും നഗരത്തിലെ ഗതാഗത കുരുക്കിൽ യാതൊരു കുറവും വരുന്നില്ല. വാഹനപെരുപ്പവും നഗരത്തിലെ നിർമാണ പ്രവത്തികളുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.