മിസൈൽ പ്രതിരോധത്തിനുള്ള എയർ ഡിഫൻസ് റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാൻ വ്യോമസേന

news image
Jun 24, 2025, 5:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: മിസൈൽ പ്രതിരോധത്തിനുള്ള എയർ ഡിഫൻസ് റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാൻ വ്യോമസേന. ഇതിനായി കടലുണ്ടി വില്ലേജിൽ റീസർവേ 13/1 എയിൽപ്പെട്ട റവന്യു വകുപ്പിന്റെ 40 ഏക്കർ ഭൂമി കൈമാറാൻ സർക്കാർ നടപടി തുടങ്ങി. പ്രതിരോധ വകുപ്പിന്റെ ‘നിർദ്ദേശ്’ എന്ന പദ്ധതിക്കായി 2010ൽ കൈമാറിയ ഭൂമിയിൽ ശേഷിക്കുന്നതും ഉപയോഗമില്ലാതെ കിടക്കുന്നതുമായ സ്ഥലമാണ് കൈമാറുന്നത്. ഇപ്പോൾ നിർദ്ദേശിന്റെ ഓഫീസ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

എയർഫോഴ്സ് കമാൻഡിംഗ് ഓഫീസറുടെ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടറുടെ ശുപാർശ പ്രകാരമാണ് ഭൂമി കൈമാറ്റത്തിനുള്ള നടപടികൾ വേഗത്തിലാക്കിയത്. പഹൽഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി സംഘർഷം ഉണ്ടായ സാഹചര്യത്തിലാണ് രാജ്യത്തിന്റെ തെക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷ മുൻനിറുത്തി ഇവിടെ വ്യോമ പ്രതിരോധ കേന്ദ്രം സ്ഥാപിക്കുന്നത്. കേരളവും മറ്റ് തെക്കൻ സംസ്ഥാനങ്ങളും അയൽ രാജ്യങ്ങളുടെ മിസൈൽ ഭീഷണി പരിധിക്കുള്ളിലാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്.

തെക്ക സംസ്ഥാനങ്ങളുടെ

ശക്തമായ സുരക്ഷയ്ക്ക്

1.സമീപകാലത്ത് ശ്രീലങ്കയിലും മാലിദ്വീപിലും ചൈന നടത്തുന്ന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് വ്യോമപ്രതിരോധം കേരളത്തിൽ ശക്തമാക്കാൻ വ്യോമസേന തീരുമാനിച്ചത്

2.ശ്രീലങ്കയിൽ ചൈനയുടെ നേതൃത്വത്തിൽ വലിയ തുറമുഖത്തിന്റെ നിർമ്മാണം അതിവേഗം നടക്കുകയാണ്. ഇതിലൂടെ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളെ മിസൈൽ വിക്ഷേപണ പരിധിയിൽ കൊണ്ടുവരുന്നതിന് ചൈനയ്ക്ക് സാദ്ധ്യമാണ്. ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള സംവിധാനമാണ് കോഴിക്കോട്ട് സ്ഥാപിക്കുന്നത്.

3.റഷ്യൻ നിർമ്മിതമായ എസ് 400, ഇന്ത്യൻ നിർമ്മിതമായ ആകാശ് മിസൈലുകളുൾപ്പെടെ വലിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നമുക്കുണ്ട്. ഇതിനുള്ള സ്റ്റേഷനുകളും പല കേന്ദ്രങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയൊരു കേന്ദ്രം കൂടി തുടങ്ങാൻ ആലോചിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe