തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ സംശയമുയർന്ന രണ്ട് മരണങ്ങൾക്ക് പിന്നാലെ കൂടുതലിടങ്ങളിൽ നിന്ന് മീൻ സാമ്പിളുകൾ ശേഖരിച്ചു. മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട മൂന്ന് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നടപടി.കോവളത്തും പാളയത്തും നിന്നുമെടുത്ത സാമ്പിളുകൾ എറണാകുളത്തേക്ക് പരിശോധനയ്ക്ക് അയക്കും. പാളയം മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി വീട്ടിൽ പാകം ചെയ്ത് കഴിച്ച മൂന്ന് പേർക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. സ്വകാര്യ ആശുപത്രികളിൽ കഴിയുന്ന ഇവർക്ക് സാരമായ ആരോഗ്യപ്രശ്നങ്ങളില്ല.
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ ഇന്നലെ ചികിത്സ തേടിയിരുന്നു. ഇതോടെയാണ് മീൻ കേന്ദ്രീകരിച്ച് പരിശോധന കടുപ്പിക്കുന്നത്. പാളയത്തും കോവളത്തും ഭക്ഷ്യസുരക്ഷ വിഭാഗം ഇന്ന് പരിശോധന നടത്തി സാമ്പിളുകളെടുത്തു. എറണാകുളത്തെ സെൻട്രർ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്കാണ് സാമ്പിളുകൾ അയക്കുക. മീനുകളിൽ എന്തെങ്കിലും തരത്തിൽ വിഷപദാർത്ഥങ്ങളോ, രാസപദാർത്ഥങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താനാണ് വിദഗ്ധ പരിശോധന.അസ്മാക് ഹോട്ടലിൽ നിന്നും ഇന്നലെ മീനിന്‍റെയും വെള്ളത്തിന്‍റെയും സാമ്പിളുകൾ എടുത്തിരുന്നു. ഈ പരിശോധന ഫലത്തിനായി കാത്തിരിക്കുയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.
