ഒഞ്ചിയം: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുക്കാളി പടിഞ്ഞാറ് ഭാഗത്ത് പുതുതായി നിർമ്മിച്ച സർവീസ് റോഡ് വഴി പോകാതെ നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ബസുകളുടെ ഈ നിയമലംഘനം മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത്, മേഖലയിൽ അടിയന്തര പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നിർദ്ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.
പുതുതായി തുറന്നുകൊടുത്ത ആറുവരിപ്പാതയിലൂടെ ബസുകൾ സർവീസ് റോഡിലേക്ക് പ്രവേശിക്കാതെ പ്രധാന പാതയിലൂടെ നേരിട്ട് കടന്നുപോകുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുക്കാളി എൻ.എച്ച് അണ്ടർപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വടകര ജോയിന്റ് ആർ.ടി.ഒ സജീഷുമായി നടത്തിയ ചർച്ചയിലാണ് നടപടി സ്വീകരിക്കാൻ തീരുമാനമായത്. ചർച്ചയിൽ വടകര ജോയിന്റ് ആർ.ടി.ഒ. പി.കെ. സജീഷ്, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീല, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.പി. ജയകുമാർ, പി.പി. ശ്രീധരൻ, എ.റ്റി. ശ്രീധരൻ, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല എന്നിവർ പങ്കെടുത്തു സംസാരിച്ചു
