മൂന്നാർ: ഇടമലക്കുടി കണ്ടത്തിക്കുടിയിൽ 16 കാരിയെ 47 വയസുകാരൻ വിവാഹം ചെയ്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ മൂന്നാർ പൊലീസിന് കഴിഞ്ഞില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ ഷെൽറ്റർ ഹോമിൽ എത്തിച്ചു.
എസ്ഐ ഷാഹുൽ ഹമീദിന്റ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന സംഘം കുടിയിൽ പ്രതിയെ തേടി എത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയി എന്നാണ് വിവരം. തുടർന്ന് പൊലീസ് വിവാഹം നടന്നത് സംബന്ധിച്ച് തെളിവുകൾ ശേഖരിക്കുകയും പെൺകുട്ടിയുമായി രാത്രിയോടെ മൂന്നാറിലെത്തുകയും ചെയ്തു. അടിമാലി ഷെൽറ്റർ ഹോമിലെത്തിച്ച പെൺകുട്ടിയെ പിഡബ്ലുസിക്ക് കൈമാറും. വിവാഹം നടന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ചെത്തിയ പൊലീസിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. കുടിനിവാസികൾ കേസിനോട് സഹകരിക്കാത്തതാണ് വിവരങ്ങൾ ലഭിക്കാൻ തടസ്സമായത്. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.