രത്തൻ ഖേൽക്കറുടെ നിയമനം ദുരൂഹത നിറഞ്ഞത്; ഡീൽ അന്വേഷിക്കണമെന്ന് എം.വി. ഗോവിന്ദനും ടി.പി. രാമകൃഷ്ണനും

news image
May 24, 2026, 7:12 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ നിയമിച്ചതിൽ കടുത്ത വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും രംഗത്ത്. പശ്ചിമ ബംഗാളിൽ ബി.ജെ.പി ഭരണകൂടം മുൻ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉയർന്ന പദവി നൽകിയതിന് സമാനമായ സാഹചര്യമാണ് കേരളത്തിലും ഉണ്ടായിരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. അന്ന് ഇതിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ രംഗത്തുവന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു.

​പതിനായിരക്കണക്കിന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകാത്ത കമ്മീഷന്റെ ഭാഗമായിരുന്നു ഖേൽക്കറെന്നും, ഈ നിയമനത്തിന് പിന്നിലെ ‘ഡീൽ’ അടക്കമുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇത് മുഖ്യമന്ത്രി വി.ഡി. സതീശൻ മാത്രം അറിഞ്ഞുടുത്ത തീരുമാനമാണെന്നും കോൺഗ്രസിനുള്ളിൽ തന്നെ ഇതിൽ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

​മുഖ്യമന്ത്രി വി.ഡി. സതീശന്റെ മംഗളൂരു യാത്രയെ മുൻനിർത്തിയാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തിയത്. ബി.ജെ.പിയുടെ ഉയർന്ന നേതാക്കളുമായുള്ള കൂടിയാലോചനകൾക്കായാണ് വി.ഡി. സതീശൻ മംഗളൂരുവിലേക്ക് പോയതെന്ന ആക്ഷേപമുണ്ടെന്നും, ഈ യാത്രയെക്കുറിച്ച് കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുടക്കം മുതലേ സംശയങ്ങളുണ്ടായിരുന്നുവെന്നും, ഖേൽക്കറുടെ ഈ പുതിയ നിയമനം അങ്ങേയറ്റം ദുരൂഹത നിറഞ്ഞതാണെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു ഔദ്യോഗിക ഉത്തരവിൽ ബി.ജെ.പിയുടെ സീൽ വന്നതടക്കമുള്ള മുൻകാല വിവാദങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിലവിൽ ഇടതുമുന്നണി നേതാക്കൾ വിമർശനം ശക്തമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe