ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹർജിയിൽ ആദ്യപരാതിക്കാരി വ്യക്തമാക്കുന്നു. ജാമ്യ വേളയിൽ ഹൈക്കോടതി മിനി ട്രയൽ നടത്തി. ഇത് നിയമവിരുദ്ധമാണ്. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗർഭിണി ആയിരിക്കെ ഒരിക്കൽ പോലും സമാധാനം നൽകിയിട്ടില്ല. അബോർഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
പ്രായപൂർത്തി ആകാത്ത ഇരയുൾപ്പടെ 10 ഓളം ഇരകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. രാഹുൽ സൈക്കോപാത്താണ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദംകേൾക്കും. കേസിൽ രേഖാമൂലം എതിർപ്പ് നൽകാനും വാദത്തിനുമായി രാഹുലിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. എന്നാൽ കേസ് നീട്ടിക്കൊണ്ടുപോകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇതോടെയാണ് കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് അതിജീവിതയെ ഫോൺ വിളിച്ചതിനാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹർജി നൽകിയത്. തന്നെ വാട്സ് ആപ്പ് കോൾ വഴി മാങ്കൂട്ടത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് അതിജീവിത എസ്ഐടിയെ അറിയിച്ചിരുന്നു.
