ദില്ലി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മാസമായ ഏപ്രിലിൽ, മൊത്തം ചരക്ക് സേവന നികുതി വരുമാനം ആദ്യമായി 2.37 ലക്ഷം കോടി രൂപയിലെത്തി കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇത്തവണ ജിഎസ്ടി 12.6 ശതമാനം വർദ്ധിച്ച് എക്കാലത്തെയും ഉയർന്ന നിരക്കായ 2,36,716 കോടി രൂപയിലെത്തി.
ഇതിനുമുമ്പ് ജിഎസ്ടി വരുമാനം ഏറ്റവും ഉയർന്നത് 2024 ഏപ്രിലിൽ ആയിരുന്നു. അന്നത്തെ വരുമാനം 2.10 കോടി രൂപയായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ജിഎസ്ടി വരിമാനം രണ്ട് ലക്ഷം കോടി കവിഞ്ഞത്. 2025 മാർച്ചിൽ വരുമാനം 1.96 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ പുതിയ സാമ്പത്തിക വർഷത്തിൽ വരുമാനം എല്ലാ റെക്കോഡുകളും മറികടന്നു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 10.7 ശതമാനം വർധിച്ച് ഏകദേശം 1.9 ലക്ഷം കോടി രൂപയായി, അതേസമയം ഇറക്കുമതി ചെയ്ത വസ്തുക്കളിൽ നിന്നുള്ള വരുമാനം 20.8 ശതമാനം ഉയർന്ന് 46,913 കോടി രൂപയായി.