തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാർത്താ മാധ്യമമായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസിന്‍റെ നോട്ടീസ്. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്‍റോണ്‍മെൻറ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പൊലീസ് വിനു വി ജോണിന് നോട്ടീസ് നൽകിയിട്ടുള്ളത്. കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുൾപ്പടെ ചർച്ചയായിട്ടും മാധ്യമ സ്വാതന്ത്രിനായി വാദിക്കാറുള്ള സി പി എം ദേശീയ നേതൃത്വം ഇനിയും മൗനം വെടിഞ്ഞിട്ടില്ല. ബി ബി സി വിഷയത്തിലടക്കം അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സി പി എമ്മിന്‍റെ ഇരട്ടത്താപ്പാണ് ഇതെന്ന തരത്തിൽ ചർച്ച ഉയർന്നിട്ടുണ്ട്. കേരളത്തിലെ സർക്കാര്‍ നടപടിയില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല. വിഷയത്തിൽ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടും നിലപാട് ആരാഞ്ഞെങ്കിലും പ്രതികരിക്കാൻ തയ്യാറിയില്ല.
ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനക്കെതിരെ അതിശക്തമായ നിലപാടാണ് സി പി എം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. ‘അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന കേന്ദ്ര നയം വിദേശ മാധ്യമങ്ങളിലേക്കും തിരിയുന്നു, സർക്കാരിന്‍റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നത് അന്താരാഷ്ട്ര തലത്തിലും ഊട്ടിയുറപ്പിക്കുന്ന നടപടി – തുടങ്ങിയ വിമർശനങ്ങളാണ് സി പി എം പൊളിറ്റ്ബ്യൂറോ ബി ബി സിയിലെ ആദായ നികുതി വകുപ്പ് പരിശോധനയെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇടതു പക്ഷ സർക്കാർ ഭരണത്തിലുള്ള കേരളത്തില്‍ സമാന നീക്കം നടക്കുമ്പോൾ ഇതേ പി ബി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ നിലപാട് ചൂണ്ടിക്കാട്ടിയാണ് സി പി എമ്മിനെതിരെ വിമർശനം ഉയരുന്നത്. ബി ബി സിയുടെ കാര്യത്തിലുള്ള സി പി എം നിലപാട് ഇപ്പോൾ എവിടെ പോയി എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.