വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; സെലിബ്രിറ്റി ഫൊട്ടോഗ്രാഫർ അറസ്റ്റിൽ

news image
Dec 14, 2022, 7:13 am GMT+0000 payyolionline.in

കൊച്ചി∙ സെലിബ്രിറ്റി ഫൊട്ടോഗ്രാഫറും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമായ യുവാവിനെ ലൈംഗിക പീഡനക്കേസിൽ പൊലീസ് അറസ്റ്റു ചെയ്തു. കുന്നംകുളം ആനായിക്കൽ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കടവന്ത്ര പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. എറണാകുളത്തു താമസിക്കുന്ന മലപ്പുറം സ്വദേശിനിയാണു പരാതിക്കാരി.

 

യുവതി ഗർഭിണിയാണെന്ന് അറിയിച്ചതോടെ ഗർഭം അലസിപ്പിക്കാൻ നിർദേശിച്ച് ഒഴിഞ്ഞു മാറിയെന്നും വിവാഹത്തിനു സമ്മതമല്ലെന്ന് അറിയിച്ചെന്നുമാണു യുവതി പൊലീസിൽ നൽകിയിരിക്കുന്ന പരാതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ താൻ വിവാഹമോചിതനാണെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹത്തിനു താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിക്കാൻ യുവതി നിർദേശിച്ചു. വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുണ്ടായില്ല. ഇതോടെ പ്രണയവുമായി മുന്നോട്ടു പോകാൻ യുവതി സമ്മതിക്കുകയായിരുന്നു.

തുടർന്ന്, മുൻ ഭാര്യയുമായുള്ള ചില കേസുകൾ മൂലം വിവാഹം കഴിക്കാൻ തടസമുണ്ടെന്നു പറഞ്ഞു വിവാഹ നടപടിക്രമങ്ങൾ വൈകിപ്പിക്കുകയായിരുന്നു. ഇതിനിടെ വിവാഹത്തിൽനിന്നു പിൻമാറില്ലെന്ന ഉറപ്പിൽ ഒരുമിച്ചു യാത്ര ചെയ്യുകയും താമസിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് തന്റെ ഫ്ലാറ്റിൽ ഇടയ്ക്കിടെ താമസിക്കാൻ അനുവദിച്ചതെന്നും യുവതി പറയുന്നു. തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിലും ഫ്ലാറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഇതിനിടെ ഗർഭിണിയാണെന്ന സംശയം തോന്നിയതോടെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു നിർദേശം. ഇത് അംഗീകരിക്കാതെ വിവാഹം ഉടനെ നടത്തണം എന്ന ആവശ്യം യുവതി മുന്നോട്ടു വച്ചു. എന്നാൽ യുവാവ് അതിനു തയാറായില്ലെന്നു മാത്രമല്ല, വിവാഹത്തിനു വീട്ടുകാർക്കു സമ്മതമല്ല എന്ന കാരണം പറഞ്ഞ് ഒഴിവാകാനും ശ്രമിച്ചു. ഗർഭഛിദ്രം നടത്തി പിൻമാറിയില്ലെങ്കിൽ യുവതിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നായിരുന്നു ഭീഷണിയെന്നും യുവതി പരാതിപ്പെട്ടു.

ഇതോടെ യുവതി നടത്തിയ അന്വേഷണത്തിൽ പ്രണവിനു വേറെയും ബന്ധങ്ങൾ ഉണ്ടെന്നു കണ്ടെത്തി. സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും തുടർന്ന് ഉപേക്ഷിക്കുകയുമായിരുന്നത്രെ ഇയാളുടെ പതിവ്. ഇതു മനസിലാക്കിയതോടെയാണു താൻ പിൻമാറിയതെന്നു യുവതി പറയുന്നു. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ ദേഹ പരിശോധന നടത്തുകയും മജിസ്ട്രേറ്റ് കോടതി മൊഴി രഹസ്യ രേഖപ്പെടുത്തുകയും ചെയ്തു. പരാതിയിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

ഇതിനിടെ നിരവധി പെൺകുട്ടികൾ ഇയാൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആദ്യ ഭാര്യയിൽനിന്നു വിവാഹമോചനം നേടിയിട്ടില്ല എന്ന വിവരവും പിന്നീടാണ് അറിയുന്നത്. ഭർത്താവിന്റെ ലാപ്ടോപ്പിൽ മറ്റു സ്ത്രീകൾക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും കണ്ടതോടെ ഭാര്യ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe