കോഴിക്കോട്: വിഷു ആഘോഷങ്ങൾക്കിടെ വിൽപന നടത്താനായി ബംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നൈനാംവളപ്പിൽ പള്ളിക്കണ്ടി സൗദാ മൻസിലിൽ ഷാഹുൽ ഹമീദ് (53) ആണ് ഫറോക്ക് പോലീസിന്റെ പിടിയിലായത്. രാമനാട്ടുകരയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ ഇയാളിൽ നിന്ന് 40.50 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് വിറ്റ വകയിലുള്ള 1,52,300 രൂപയും കണ്ടെടുത്തു.
ലോഡ്ജ് മുറിയിലിരുന്ന് ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. ബംഗളൂരുവിൽ നിന്ന് മൊത്തമായി എത്തിക്കുന്ന ലഹരി രാമനാട്ടുകര, ഫറോക്ക് മേഖലകളിലെ വിദ്യാർഥികൾക്കും തൊഴിലാളികൾക്കുമാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. പിടിയിലായ ഷാഹുൽ ഹമീദ് മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്നും ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഫറോക്ക് പോലീസ് അറിയിച്ചു.
