വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; എസ് എൻ ഡി പി  യോഗം ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേയില്ല

news image
Mar 19, 2026, 7:56 am GMT+0000 payyolionline.in

കൊച്ചി: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി അനുസരിച്ചുള്ള സ്ഥിതി തുടരാൻ നിർദേശിച്ച കോടതി, വെള്ളാപ്പള്ളി നടേശന്റെ ആവശ്യം അംഗീകരിച്ചില്ല. വെള്ളാപ്പള്ളി നടേശന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

താൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം റെജിസ്ട്രർ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകൾ ഹാജരാക്കിയില്ലെന്നും ഇങ്ങനെ നൽകിയില്ലെങ്കിൽ അയോഗ്യതയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം പ്രസിഡന്റ് ഡോ എം എൻ സോമന്‍ എന്നിവരടക്കമുള്ളവരെ സ്ഥാനങ്ങളിൽനിന്ന് കോടതി നീക്കിയത്. ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
ഇതിനെതിരെയാണ് വെള്ളപ്പള്ളി കോടതിയെ സമീപിച്ചത്. അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

അന്തരിച്ച പ്രൊഫസർ എം കെ സാനു മാഷിന്‍റെ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് വിധി. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് എസ്എൻഡിപി യോഗം. 2006ന് ശേഷം സംഘടന ഓഡിറ്റ് കണക്കുകൾ അധികൃതർക്ക് സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ബോർഡ് അംഗങ്ങൾക്ക് തുടരാൻ അർഹതയില്ല എന്നുമായിരുന്നു ഹർജി. സുഗമമായ ഭരണത്തിനായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe