തൃശൂർ: വോട്ടർ പട്ടിക ക്രമക്കേടിൽ കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. മുൻ എം.പി ടി.എൻ. പ്രതാപൻ നൽകിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നാണ് പൊലീസിന്റെ നിലപാട്. സുരേഷ് ഗോപിയും സഹോദരനും കുടുംബാംഗങ്ങളും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട് ചേർത്തുവെന്നാണ് ടി.എൻ. പ്രതാപൻ പരാതി നൽകിയത്. ജില്ല ഭരണകൂടത്തിൽനിന്നോ തെരഞ്ഞെടുപ്പ് കമീഷനിൽനിന്നോ കൂടുതൽ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അന്വേഷണം തുടരാമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, സുരേഷ് ഗോപിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എ.ഐ.സി.സി അംഗം ടി.എൻ. പ്രതാപൻ. ബുധനാഴ്ച തന്നെ തൃശൂരിലെ കോടതിയിൽ കേസ് നൽകാനാണ് ശ്രമം. നിയമവിദഗ്ധരുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.