തിരുവനന്തപുരം∙ ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങൾക്കു വസ്തുനിഷ്ഠവും യുക്തിസഹവുമായ മറുപടി നൽകാത്ത സർക്കാർ, ധാർഷ്ട്യം വെടിഞ്ഞു പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകളെല്ലാം പിൻവലിക്കണമെന്ന് സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
സമിതി ഉന്നയിച്ച വസ്തുതകൾ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. വ്യക്തമായി പദ്ധതി രേഖ തയാറാക്കുകയോ, പഠനങ്ങൾ നടത്തുകയോ ചെയ്യാതെയും നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയുമാണു ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചത്.
ഇതു നിക്ഷിപ്ത താൽപര്യക്കാർക്കു വേണ്ടിയാണെന്നു സമിതി ചൂണ്ടിക്കാണിച്ചിരുന്നു. ഈ കടന്നുകയറ്റത്തെ ചെറുത്ത സാധാരണക്കാരെ നിഷ്ഠുരമായി തല്ലിച്ചതയ്ക്കുകയും കേസെടുക്കുകയും ചെയ്തു. ജനവിരുദ്ധ നിലപാടിൽ മാപ്പു പറഞ്ഞ് പദ്ധതി എത്രയും വേഗം പിൻവലിക്കണമെന്നു ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ എന്നിവർ ആവശ്യപ്പെട്ടു.