രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ യാത്ര ചെയ്തത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ ബൈക്കിൽ യാത്ര തുടർന്നു. യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. KL 06 J 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കൾ എത്തിയത്.
പാലാ, കൊട്ടാരമറ്റം മുതൽ പുലിയന്നൂർ ജംഗ്ഷൻ വരെ വാഹന ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണി മുതൽ പൂർണ്ണമായും തടസ്സപ്പെടുത്തി. ഇതിനിടെയാണ് ഒരു ബൈക്കിൽ മൂന്നു യുവാക്കൾ പൊലീസ് വലയവും കടന്ന് ബൈക്ക് യാത്ര നടത്തിയത്. രാഷ്ട്രപതി ചടങ്ങിൽ പങ്കെടുത്ത് യാത്ര തിരിക്കുന്നതിന് മുൻപായിരുന്നു സംഭവം.
കൊട്ടാരമറ്റം ആർവി ജംഗ്ഷൻ ഭാഗത്തു നിന്നിരുന്ന പൊലീസിനെ വകവയ്ക്കാതെ കടന്നു വന്ന ബൈക്ക് യാത്രികർ കടപ്പാട്ടൂർ നിന്ന പൊലീസുകാരെയും വെട്ടിച്ച് ചടങ്ങ് നടക്കുന്ന സെൻ്റ് തോമസ് ഭാഗത്തേയ്ക്ക് ഓടിച്ചു പോയതായി ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് സെൻ്റ് തോമസ് കോളജിനു മുന്നിലൂടെ പോയ ബൈക്ക് യാത്രികരെ തടയാൻ ശ്രമിച്ച പൊലീസുകാരെയും വെട്ടിച്ച് കോട്ടയം ഭാഗത്തേയ്ക്ക് പാഞ്ഞു പോയി.
