മലപ്പുറം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മങ്ങാട്ടുപുലം കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29) ആണ് അറസ്റ്റിലായത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. സ്കൂളുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുകയായിരുന്നു പ്രതിയുടെ രീതി.
സ്കൂളുകൾ കേന്ദ്രീകരിച്ച് ആഡംബര ബൈക്കുകളിൽ കറങ്ങി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. തുടർന്ന് അവരെ സഹായിക്കാനെന്ന വ്യാജേന ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും, പ്രതി വാടകയ്ക്ക് എടുത്ത മലപ്പുറത്തും കോഴിക്കോടും മറ്റുമുള്ള റൂമുകളിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്യും. സ്കൂൾ വിടുന്ന സമയം പെൺകുട്ടികളെ ബൈക്കിൽ കയറ്റി തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കൊണ്ട് വിടുകയും ചെയ്യും.
വിവാഹിതനും നാലര വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമായ പ്രതി അവിവാഹിതനാണെന്ന് പറഞ്ഞാണ് പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴിയും നിരവധി പെൺകുട്ടികളെ വലയിലാക്കിയതായും, ക്രൂരമായ ബലാത്സംഗങ്ങളും, ഗർഭം അലസിപ്പിക്കലും സാമ്പത്തിക തട്ടിപ്പുകളും നടത്തിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിഷ്ണു, സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയൻ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.