ഇടുക്കി: വനത്തിനുള്ളിലെ ആക്രമങ്ങള്‍ തടയുന്നതിനും കാട്ടുതീ തടയുന്നതിനും മറയൂര്‍ -ചിന്നാർ വനമേലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് സ്ലിപ് പദ്ധതിയുമായി വനംവകുപ്പ്. വനത്തിലൂടെ 40 മിനിറ്റിനുളളില്‍ സഞ്ചരിച്ച് ചെക്ക് പോസ്റ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുക.
മറയൂർ വനമേഖലയിൽ സഞ്ചാരികള്‍ക്ക് വന്യമൃഗ ആക്രമണം നേരിടേണ്ടിവരുന്നത് വഴിയോരങ്ങളില്‍ വാഹനം നിര്‍ത്തിയിടുന്നത് മൂലമാണ്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ നിരവധി മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്, മാലിന്യങ്ങള്‍ വിലിച്ചെറിയുന്നത് ഒഴിവാക്കണം, എലിഫെന്റ് ക്രോസിംങ്ങ് മേഖല, തുടങ്ങിയ ബോര്‍ഡുകള്‍ വനപാലകര്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ വിനോദസഞ്ചാരികള്‍ പാലിക്കുന്നില്ല. ആനകള്‍ കൂട്ടമായി എത്തുന്ന ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്നു. മാത്രമല്ല വനത്തിനുള്ളില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിനും കാട്ടുതീ പടരുന്നതിനും ഇത് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനാണ് ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്ഡന് നിതിന്‍ ലാല്‍ സ്ലിപ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.