കൊച്ചി: സർവകാല റെക്കോഡിലെത്തിയ സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,200 രൂപയാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കുറഞ്ഞത്. രാവിലെ 94,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഇത് 93,160 രൂപയായാണ് താഴ്ന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില 11,645 രൂപയായും താഴ്ന്നു. രാവിലെ 11,795 രുപയായിരുന്നു ഗ്രാമിന്റെ വില. 150 രൂപയുടെ കുറവാണ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 2,400 രൂപയുടെയും ഗ്രാമിന് 300 രൂപയുടെയും കുതിപ്പാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില.
ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 94,360 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 86,560 ഒക്ടോബർ മൂന്നിനും രേഖപ്പെടുത്തി.
ഒക്ടോബർ ഒന്നിന് പവൻ വില 87000 രൂപയായിരുന്നു. എന്നാൽ വൈകിട്ടോടെ 87440 ഉയർന്നു. തുടർന്ന് മൂന്നാം തീയതി രാവിലെ വില 86,560 രൂപയിലും വൈകിട്ട് 86920 രൂപയിലും എത്തി. നാലിനും അഞ്ചിനും വില 87560 രൂപയായിരുന്നു. ആറി നും ഏഴിനും യഥാക്രമം 88560, 89480 രൂപയായിരുന്നു വില.
എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു. ഒമ്പതാം തീയതി 91040ലേക്ക് ഉയർന്ന വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.
പതിനൊന്നാം തീയതി 91120 രൂപയിലേക്ക് വീണ്ടും ഉയർന്ന സ്വർണവില വൈകിട്ട് 91720 രൂപയിലേക്ക് വീണ്ടും കയറി. പന്ത്രണ്ടാം തീയതി ഈ വില തുടർന്ന ശേഷം തിങ്കളാഴ്ച 91960 രൂപയിലേക്ക് കുതിച്ചു.
ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ഡിമാൻഡ് വർധിച്ചത് വില ഉയരാൻ കാരണമായത്. കൂടാതെ, ഡോളർ വില കുതിച്ചു കയറിയതും രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായതും സ്വർണ വില വർധിക്കാൻ ഇടയാക്കി.
സ്വർണത്തിന്റെ വില പരിധി നിർണയിക്കാൻ സാധിക്കാത്ത വിധത്തിൽ വില കുതിക്കുകയാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മൻച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. 2200 ഡോളറിൽ നിന്ന് 4165 ഡോളറിലേക്ക് രാജ്യാന്തര സ്വർണവില എത്തിയിട്ടുള്ളത്. ഇന്റർനാഷണൽ ഹാർഡ് കറൻസിയായി സ്വർണം മാറി. ഓഹരി വിപണി അടക്കം തകർന്നടിഞ്ഞ സാഹചര്യത്തിലാണ് സ്വർണം കുതിക്കുന്നത്. സ്വർണ വില വീണ്ടും വർധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകളെന്നും അബ്ദുൽ നാസർ ചൂണ്ടിക്കാട്ടി.