കോഴിക്കോട് : അരബിന്ദ് ഘോഷ് റോഡിലെയും പരിസരത്തെയും നടപ്പാതയിലെ കൈയേറ്റം കോർപ്പറേഷൻ ഒഴിപ്പിച്ചുതുടങ്ങി. വാഹനത്തിന്റെ ഭാഗങ്ങൾ, ടയറുകൾ എന്നിവയെല്ലാമാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഒഴിപ്പിച്ചത്. മനുഷ്യാവകാശകമ്മിഷന്റെ നിർദേശപ്രകാരമാണ് നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നത്. അരബിന്ദ് ഘോഷ് റോഡിലെയും ലോറിസ്റ്റാൻഡ് റോഡിലെയും കൈയേറ്റങ്ങളെക്കുറിച്ച് ‘മാതൃഭൂമി’ ഈയിടെ വാർത്ത നൽകിയിരുന്നു.
ഈ ഭാഗങ്ങളിലെല്ലാംതന്നെ നടപ്പാതകളിലാണ് സാധനങ്ങൾ വെക്കുന്നത്. ഏറെയും വാഹനങ്ങൾ പൊളിച്ചതിന്റെയും മറ്റും ഭാഗമാണ്. കെ.പി. കേശവമേനോൻ റോഡിൽനിന്നേ ഇത്തരം കൈയേറ്റങ്ങളുണ്ട്. ഇവിടെയുള്ള അഞ്ച് കടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അവരിൽനിന്ന് പിഴയീടാക്കും. 5000 രൂപ പിഴയീടാക്കാനാകും.
അതേസമയം, ലോറിസ്റ്റാൻഡ് റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചിട്ടില്ല. നടപ്പാതകളിലെ ഒഴിപ്പിക്കൽ പൂർത്തിയാക്കിയശേഷം ലോറിസ്റ്റാൻഡ് റോഡും പരിഗണിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു ജയറാം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ. അശോകൻ, എം. ദിജിൽരാജ് എന്നിവർ നേതൃത്വം നൽകി.
