ഇഎംഐ ഉപയോഗിച്ച് ഫോൺ വാങ്ങുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. എന്നാൽ ഒരു തവണ ഇഎംഐ അടവ് മുടങ്ങിയാൽ അങ്ങനെ വാങ്ങിച്ച ഫോൺ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ലോക്ക് ആയി പോയാലോ. ഇങ്ങനെ ക്രെഡിറ്റിൽ വാങ്ങിയ ഫോൺ റിമോട്ട് ആയി ലോക്ക് ചെയ്യാൻ അനുവദിക്കാൻ റിസർവ് ബാങ്ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ.
കിട്ടാകടം പെരുകുന്നത് തടയാൻ വേണ്ടിയാണ് ആർ ബി ഐയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും പുതിയ തീരുമാനം ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്.
ഈ രീതി ഉപയോഗിച്ചിരുന്ന വായ്പാദാതാക്കളോട് അത് നിർത്താൻ കഴിഞ്ഞ വർഷം ആർ ബി ഐ നിർദേശിച്ചിരുന്നതാണ്. ധനകാര്യ സ്ഥാപനങ്ങളുമായുള്ള കൂടിയാലോചനകളെത്തുടർന്നാണ് ഈ രീതി വീണ്ടു പ്രാവർത്തികമാക്കാൻ ആർ ബി ഐ അനുമതി നൽകിയിരിക്കുന്നത്. ഇങ്ങനെ വായ്പാ സ്ഥാപനങ്ങൾക്ക് റിമോട്ട് ലോക്ക് ചെയ്യുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഫെയർ പ്രാക്ടീസസ് കോഡ് അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉപയോക്താക്കളുടെ ഡാറ്റ, സ്വകാര്യത, അവകാശങ്ങൾ എന്നിവയെ പറ്റിയുള്ള ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം. ഹോം ക്രെഡിറ്റ് ഫിനാൻസിന്റെ 2024 ലെ പഠനമനുസരിച്ച്, ഇന്ത്യയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ മൂന്നിലൊന്നിൽ കൂടുതൽ ഇ എം ഐ ഉപയോഗിച്ചാണ് വാങ്ങുന്നത്.
ഉപയോക്താവിന്റെ സമ്മതത്തോടെയാകും ഫോൺ വാങ്ങുമ്പോൾ ഇത്തരത്തിലുള്ള റിമോട്ട് ലോക്കിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയെന്നും ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നും. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റകളിലേയ്ക്ക് ഇത്തരം ആപ്പുകൾക്ക് ആക്സസ് ഉണ്ടാകുകയില്ലെന്നുമാണ് ഇതിനെ പിന്തണക്കുന്ന ചില വിദഗ്ദരുടെ അഭിപ്രായം.