ഗുരുവായൂര്‍: റീലീസ് സിനിമയുടെ ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരു തിയ്യറ്ററിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കുട്ടിയെ മറന്നുവെച്ച് മാതാപിതാക്കള്‍. രണ്ടാമത്തെ തീയ്യറ്ററില്‍ കയറിയ അവര്‍ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ചിന്തിച്ചതുമില്ല. ഗുരുവായൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സെക്കന്‍ഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറില്‍ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് കാണാതായത്. ഇവര്‍ ആദ്യം ദേവകി തീയ്യറ്ററിലേക്കാണ് ആദ്യം വന്നത്. ലോക’ എന്ന സിനിമ കാണാനാണ് കുടുംബം എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോള്‍ അവര്‍ ഉടന്‍ പടിഞ്ഞാറെ നടയിലെ അപ്പാസ് തീയ്യറ്ററിലേക്ക് വെച്ചുപിടിച്ചു. എന്നാല്‍ കുട്ടി വണ്ടിയില്‍ കയറിയില്ല.
കുട്ടിയെ കണ്ടത് തിയ്യറ്റർ ജീവനക്കാർ
ഒപ്പമുള്ളവരെ കാണാതായപ്പോള്‍ കുട്ടി തീയ്യറ്ററിന്റെ മുന്നില്‍ നിന്ന് കരയുകയായിരുന്നു. അത് തിയ്യറ്ററിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവര്‍ മറ്റൊരു തിയ്യറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങള്‍ വന്നതെന്ന് കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാര്‍ അപ്പാസ് തിയ്യറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായി. സിനിമ നിര്‍ത്തിവെച്ച് തിയ്യറ്ററുകാര്‍ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗണ്‍സ് ചെയ്തു.
ട്രാവലറില്‍ സിനിമ കാണാന്‍ വന്നിട്ടുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അതിലെ ഒരു കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയ്യറ്ററിലുണ്ടെന്നുമായിരുന്നുമായിരുന്നു അനൗണ്‍സ്മെന്റ്. അതോടെ ട്രാവലര്‍ സംഘം പുറത്തേയ്ക്ക് വന്ന് വണ്ടിയില്‍ ആദ്യത്തെ തിയ്യറ്ററിലേക്ക് ചെന്നു. അപ്പോഴേയ്ക്കും അവിടത്തെ ജീവനക്കാര്‍ കുട്ടിയെ പൊലീസില്‍ ഏല്പിച്ചിരുന്നു. സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കൈമാറി.