രാമനാട്ടുകര മുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ ടോൾപിരിവ് ഒക്ടോബർ ആദ്യം തുടങ്ങും. ഡൽഹി ആസ്ഥാനമായുളള റൻജൂർ എന്ന കമ്പനിക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. ഈമാസം 24-നോ 25-നോ ട്രയൽറൺ നടത്തും. ഫാസ്റ്റ്ടാഗ് പ്രവർത്തിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താനാണ് ട്രയൽ റൺ നടത്തുന്നത്. അത് കഴിഞ്ഞ് പരമാവധി ഒക്ടോബർ ഒന്നിനുതന്നെ ടോൾപിരിവ് തുടങ്ങുമെന്ന് എൻഎച്ച്എഐ അധികൃതർ പറഞ്ഞു. ഫാസ്റ്റ് ടാഗ് ആക്ടിവേറ്റായിട്ടുണ്ട്. 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കുള്ള 300 രൂപയുടെ പാസ് ടോൾപ്ലാസയിൽനിന്ന് ലഭിക്കും.ട്രയൽറൺ നടത്തുന്ന ദിവസങ്ങളിലായിരിക്കും പാസ് വിതരണംചെയ്യുക. അതിന് 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാരാണെന്നരേഖ സമർപ്പിക്കണം. ഫാസ്റ്റ്ടാഗിന് ഒരുവർഷത്തേക്ക് മൂവായിരം രൂപയാണ്. അതുപയോഗിച്ച് 200 ട്രിപ്പുകൾ നടത്താം.
അഞ്ച് പ്രവേശനമാർഗങ്ങളാണ് പ്ലാസയിലുള്ളത്. തിരക്ക് കുറയ്ക്കാനായി പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ രണ്ടു ഭാഗത്തും ടോൾപ്ലാസ പണിതിട്ടുണ്ട്. രാമനാട്ടുകര മുതൽ വെങ്ങളംവരെ പ്രധാനപാതയുടെ നിർമാണം മുഴുവനായി പൂർത്തിയാക്കിയിട്ടുണ്ട്. അടുത്തദിവസംതന്നെ കരാറുകാർക്ക് പ്രവൃത്തിപൂർത്തീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകും. സർവീസ് റോഡിന്റെ പ്രവൃത്തിയാണ് പ്രധാനമായും ബാക്കിയുള്ളത്. മലാപ്പറമ്പ് ജങ്ഷൻ മുതൽ പാച്ചാക്കിൽവരെ,നെല്ലിക്കോട് അഴാതൃക്കോവിൽ ക്ഷേത്രത്തിന് സമീപം, ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിലാണ് സർവീസ് നിർമാണം പൂർത്തിയാക്കാനുള്ളത്. മലാപ്പറമ്പിൽ സോയിൽ നെയിലിങ് മാറ്റിയുള്ള പുതിയ ഡിസൈനിന് അംഗീകാരമായിട്ടുണ്ട്. ഉടൻതന്നെ പ്രവൃത്തിതുടങ്ങും.
ബാക്കി മൂന്നിടങ്ങളിലും സർവീസ് റോഡിന് സ്ഥലമെടുക്കാനുണ്ട്. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്നഭാഗത്ത് പ്രധാനപാതക്ക് 25 മീറ്ററോളം നീളത്തിൽ വീതി കുറവുണ്ട്. അവിടത്തെ പ്രവൃത്തിയും വൈകാതെതന്നെ ചെയ്യുമെന്നാണ് കരാർ കമ്പനി പറയുന്നത്. കോഴിക്കോട് ബൈപ്പാസിന് പുറമേ തലശ്ശേരി-മാഹി ബൈപ്പാസിലാണ് നിലവിൽ ടോൾ പിരിവിന് സജ്ജമായത്. കരാർ ഉറപ്പിച്ചശേഷം വലിയ കാലതാമസമുണ്ടായെങ്കിലും നിർമാണം തുടങ്ങിയശേഷം അതിവേഗം പൂർത്തിയാക്കിയ പാതകൂടെയാണ് കോഴിക്കോട് ബൈപ്പാസ്. ബൈപ്പാസ് അവസാനിക്കുന്ന വെങ്ങളം മുതൽ അഴിയൂർ വരെയുള്ള പ്രവൃത്തിയാണ് പ്രധാനമായും ബാക്കിയുള്ളത്. ടെൻഡർ ഡൽഹിയിലെ കമ്പനിക്ക്