കോഴിക്കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ‘താടി കിരൺ’ എന്ന കിരണിനെ പോലീസ് സാഹസികമായി പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എലത്തൂർ ഇൻസ്‌പെക്ടർ രഞ്ജിത്ത് കെ.ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞ് കസ്റ്റഡിയിലെടുത്തത്. പിടികൂടുമ്പോൾ പ്രായപൂർത്തിയാകാത്ത കർണാടക സ്വദേശിയായ മറ്റൊരു പെൺകുട്ടിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു.
കൊടുവള്ളി, കാക്കൂർ, നടക്കാവ് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പ്രദേശത്ത് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന വ്യക്തിയാണ്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വലയിലാക്കി പീഡിപ്പിക്കുന്നതിന് പുറമേ, ഇവരെ ഒപ്പം കൂട്ടി ആഡംബര വാഹനങ്ങളിൽ കറങ്ങി വലിയ തോതിൽ എം.ഡി.എം.എ. വിൽപ്പന നടത്തുന്നതും ഇയാളുടെ രീതിയാണെന്ന് പൊലീസിന് വിവരമുണ്ട്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പത്മരാജ്, സി.പി.ഒ മാരായ അതുൽ, വിഷ്ലാൽ, സജിനേഷ്, അനീഷ്, ലജിഷ, ശ്രുതി, സ്നേഹ എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.
