തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്റെ ക്ലിൻ ചിറ്റ്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് . വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്ന് പറയുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശിവകുമാറിന്റെ സുഹൃത്തുക്കളായ എന്‍.എസ് ഹരികുമാര്‍, എം. രാജേന്ദ്രന്, ഡ്രൈവര്‍ ഷൈജുഹരന്‍ എന്നിവർ ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് സ്വത്തുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് ശിവകുമാര്‍ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാറിന്റെ ആസ്തിവകകളിൽ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നും ആയിരുന്നു കേസ്.
