വടകര: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഫേസ്ബുക്കിലൂടെ അഭിവാദ്യങ്ങൾ നേർന്ന വടകര എം.പി ഷാഫി പറമ്പിലിന് നേരെ കടുത്ത സൈബർ ആക്രമണം. പോസ്റ്റ് പങ്കുവെച്ച് മണിക്കൂറുകൾക്കകം വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും വിമർശനങ്ങളുമാണ് കമന്റ് ബോക്സിൽ നിറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് വേണ്ടി ഷാഫി പറമ്പിൽ ഗ്രൂപ്പ് കളി നടത്തിയെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
ജനകീയനായ നേതാവായി ഷാഫിയെ വളർത്തിയത് ജനങ്ങളാണെന്നും എന്നാൽ സങ്കുചിതമായ ഗ്രൂപ്പ് താത്പര്യങ്ങൾക്കായി അദ്ദേഹം നിലകൊണ്ടുവെന്നും കമന്റുകൾ കുറ്റപ്പെടുത്തുന്നു. “ജനങ്ങളാണ് ഹൈക്കമാൻഡ്; സത്യവും ജനപിന്തുണയുമുണ്ടെങ്കിൽ എത്ര വലിയ വെല്ലുവിളികളെയും അതിജീവിക്കാം” എന്ന് ചിലർ കുറിച്ചപ്പോൾ, ഗ്രൂപ്പുകൾക്ക് അതീതമായി പ്രവർത്തിച്ചതിനാലാണ് വി.ഡി. സതീശനെ ജനങ്ങൾ നെഞ്ചേറ്റിയതെന്ന് മറ്റുള്ളവർ ഓർമ്മിപ്പിച്ചു.
“വടകരയിൽ താങ്കളെ വിജയിപ്പിച്ചത് ടീം യു.ഡി.എഫ് ആണ്, അല്ലാതെ ഒരു പ്രത്യേക ഗ്രൂപ്പല്ല. കേരളത്തിന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ല” എന്നിങ്ങനെ വൈകാരികമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായ കഴിഞ്ഞ ദിവസങ്ങളിൽ ഷാഫി സ്വീകരിച്ച നിലപാടുകളോടുള്ള അമർഷമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് സൂചന. വി.ഡി. സതീശനെ അഭിനന്ദിച്ചുള്ള പോസ്റ്റിന് കീഴിൽ എംപിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ തർക്കം മുറുകുകയാണ്.
