കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റ അറസ്റ്റിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് എംപി പറഞ്ഞു. പരാതി നൽകിയ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നുവെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘എന്ത് ആക്രമണം നടത്തിയാലും പാർട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞു. അവരുണ്ടാക്കിയ വ്യാജ നിർമതി മറ്റുള്ളവർക്കെതിരെ ഉപയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇത്തരക്കാർക്ക് നിയമപരമായ തിരിച്ചടി ലഭിച്ചു. റിബേഷിൽ അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വടകരയുടെ മണ്ണിൽ വിഷം കലർത്താൻ ശ്രമിച്ചു’, ഷാഫി പറമ്പിൽ പറഞ്ഞു.
ഏതെങ്കിലും ഒരു വ്യക്തിയുടെ തലയിൽ ഉദിച്ച ബുദ്ധിയല്ല ഇതെന്നും ഷാഫി ആരോപിച്ചു. പാർട്ടി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. നാടിന്റെ ഐക്യത്തെ തകർക്കാനുള്ള ഗൂഢ ശ്രമം നടന്നു. സിപിഐഎം കമ്മ്യൂണൽ പോയിസൺ ആവാൻ പാടില്ലായിരുന്നു. മാഷാ അള്ളാ പോസ്റ്റർ എന്തിന് ഉപയോഗിച്ചെന്നും ഫസലിനെ കൊന്നതിന് ശേഷം തൂവാല എന്തിന് ക്ഷേത്രത്തിൽ കൊണ്ടിട്ടെന്നും ഷാഫി ചോദിച്ചു. കമ്യൂണൽ പോയിസൺ ബോംബാണ് കാഫിർ സ്‌ക്രീൻഷോട്ടെന്നും അത് ഡിഫ്യൂസ് ചെയ്‌തെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ജിതിൻ ഭാസ്‌കറിന് ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സ്‌ക്രീൻഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും ഉപദേശിച്ചവരും അവരായത് കൊണ്ടാണെന്ന് ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. അറസ്റ്റിന് പിന്നിൽ ഷാഫി എന്ന് പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്നും തന്റെ നിർദ്ദേശപ്രകാരമല്ല റിബേഷിന് പോസ്റ്റ് അയച്ചുകൊടുത്തതെന്നും അദ്ദേഹം ഡിവൈഎഫ്‌ഐക്ക് മറുപടി നൽകി.
