ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ എയർ ഇന്ത്യ അനുമതി തേടി. മുംബൈ സ്വദേശിയായ ശങ്കർ മിശ്രയാണ് കേസിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ശങ്കർ മിശ്രയുടെ മുംബൈയിലെ താമസസ്ഥലത്ത് പൊലീസെത്തിയെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് വിവരം.
അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ വൈസ് പ്രസിഡന്റായാണ് ശങ്കർ മിശ്ര ജോലി ചെയ്യുന്നത്. കാലിഫോർണിയയിലാണ് കമ്പനിയുടെ ആസ്ഥാനം. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, പൊതുഇടത്തില്‍ അപമര്യാദയായി പെരുമാറല്‍, എയര്‍ക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മിശ്രയ്ക്കെതിരെ കേസെടുത്തത്.
നവംബര്‍ 26നാണ് സംഭവം നടന്നതെങ്കിലും എയര്‍ ഇന്ത്യ പൊലീസില്‍ പരാതിപ്പെട്ടത് ജനുവരി നാലിനാണെന്ന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്െഎആറില്‍ പറയുന്നു. ടാറ്റ ഗ്രൂപ്പ് ചെയര്മാന് പരാതിക്കാരി നല്കിയ കത്ത് എഫ്.ഐ.ആറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റ് മാറ്റി നല്കാന് പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും വിമാന ജീവനക്കാര്‍ സമ്മതിച്ചില്ല. ശങ്കര്‍ മിശ്രയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പിന് ശ്രമിച്ചു.