സൗദിയിൽ നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

news image
Jan 6, 2023, 6:56 am GMT+0000 payyolionline.in

റിയാദ്: സൗദിക്കകത്ത് നിന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (https://localhaj.haj.gov.sa) വഴിയോ ‘നുസ്‌ക്’ ആപ്ലിക്കേഷൻ വഴിയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഹജ്ജ് രജിസ്ട്രേഷനുള്ള വ്യവസ്ഥകളും നിർദേശങ്ങളും വ്യത്യസ്തമായ നാല് പാക്കേജുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യത്യസ്‍ത സേവനങ്ങൾ നൽകുന്ന രീതിയിൽ മൂല്യവര്‍ദ്ധിത നികുതി ഉൾപ്പെടെ 3,984.75 റിയാൽ, 8,092.55 റിയാൽ, 10,596.10 റിയാൽ, 13,150.25 റിയാൽ എന്നിങ്ങനെയാണ് ഹജ്ജ് പാക്കേജുകൾ. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ ഹജ്ജിന് മുഗണന. എന്നാൽ സ്ത്രീകളോടൊപ്പം മഹറം ആയി വരുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.

വിദേശികളുടെ ഇഖാമക്കും (താമസരേഖ) സ്വദേശികളുടെ ഐ.ഡി കാർഡിനും ഈ വർഷം ദുൽഹജ്ജ് അവസാനിക്കുന്നതുവരെ കാലാവധിയുണ്ടാവണം. കൂടെ ഹജ്ജിന് ആശ്രിതരുണ്ടെങ്കിൽ എല്ലാവരുടെയും രജിസ്‌ട്രേഷൻ ഒന്നിച്ച് ഒറ്റ പാക്കേജിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഒരു രജിസ്ട്രേഷനിൽ പരമാവധി 13 ആശ്രിതരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. തെരഞ്ഞെടുത്ത പാക്കേജിൽ പിന്നീട് മാറ്റം അനുവദനീയമല്ല.

ഒരു രജിസ്ട്രേഷന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഹജ്ജിന് രജിസ്റ്റർ ചെയ്യുന്നവർ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മുക്തരായിരിക്കണം. തീർത്ഥാടകനോ സഹയാത്രികരോ അല്ലാതെ വേറൊരാൾ രജിസ്റ്റർ ചെയ്യാൻ പാടില്ല. ഒരു തവണ രജിസ്റ്റർ ചെയ്തവർക്ക് അത് റദ്ദാക്കിയതിന് ശേഷമേ പുതിയ രജിസ്ട്രേഷന് അനുവാദമുണ്ടാവൂ. രജിസ്റ്റർ ചെയ്തതിന് ശേഷം അനുവദിക്കപ്പെട്ട സമയത്ത് പാക്കേജ് സംഖ്യ അടക്കേണ്ടതാണ്.

ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് വ്യത്യസ്ത രജിസ്‌ട്രേഷനുകള്‍ അനുവദിക്കില്ല. ഹജ്ജ്, ഉംറ, ആരോഗ്യ മന്ത്രാലയങ്ങളും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന നിർദേശങ്ങളും നടപടിക്രമങ്ങളും നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഹജ്ജിന് അനുമതി ലഭിക്കുന്നവർ അവരുടെ അനുമതി പത്രം അബ്ഷീർ അക്കൗണ്ടിൽ നിന്നും ഡൗൺലോഡ് ചെയ്ത് ക്യൂ.ആർ കോഡ് ഉൾപ്പെടെ കാണുന്ന രീതിയിൽ പ്രിന്റ് എടുത്ത് ഹജ്ജ് സമയത്ത് കൈയ്യിൽ സൂക്ഷിക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe