ചെറുവണ്ണൂർ: വികസനത്തിന്റെ പേരിൽ കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ ഉൾപ്പെടുന്ന ചെറുവണ്ണൂർ മേൽപ്പാലം നിർമാണ സ്ഥലത്ത് ദിവസേന അരങ്ങേറുന്നത് സമാനതകളില്ലാത്ത യാത്രാദുരിതം. നിർമാണപ്രവൃത്തികൾ അടിയന്തര സ്വഭാവമില്ലാതെ ഇഴഞ്ഞുനീങ്ങുമ്പോൾ കിലോമീറ്ററുകളോളമാണ് ഇവിടെ ഗതാഗതക്കുരുക്ക് നീളുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസ്. സ്കൂൾ മുതൽ ഫറോക്ക് പോലീസ് സ്റ്റേഷൻ വരെയുള്ള വെറും ഒന്നര കിലോമീറ്റർ ദൂരം മറികടക്കാൻ യാത്രക്കാർക്ക് ഒരു മണിക്കൂറിലേറെയാണ് കാത്തുകിടക്കേണ്ടി വന്നത്. തകർന്നുതരിപ്പണമായ റോഡിലൂടെ വലിയ കുഴികളിൽ വീണും ചരിഞ്ഞുമാണ് വാഹനങ്ങൾ നീങ്ങുന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് രാമനാട്ടുകരയിലേക്ക് പോകുന്ന വശത്താണ് യാത്രാദുരിതം ഏറ്റവും രൂക്ഷമായിരിക്കുന്നത്. റോഡിൽ നിന്നുയരുന്ന കടുത്ത പൊടിപടലങ്ങൾ കാരണം പ്രദേശമാകെ മൂടിയ അവസ്ഥയിലാണ്. കടുത്ത പൊടിശല്യവും റോഡിലേക്ക് കയറാൻപോലും കഴിയാത്തവിധം വാഹനങ്ങൾ നിരന്നുകിടക്കുന്നതും കാരണം ചെറുവണ്ണൂരിലെ വ്യാപാരികളുടെ കച്ചവടം പൂർണമായും നിലച്ചമട്ടാണ്. ഓട്ടം കിട്ടാതെ ഓട്ടോ തൊഴിലാളികളും പ്രതിസന്ധിയിലാണ്. മേൽപ്പാലത്തിന്റെ വശത്തുള്ള സർവീസ് റോഡ് അടിയന്തരമായി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നും, കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നവർക്ക് ബി.സി. റോഡിലേക്ക് പ്രവേശിക്കാൻ പാതയൊരുക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്. ഫറോക്ക് എ.സി.പി. വിളിച്ച യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും പ്രാവർത്തികമായിട്ടില്ല.
ദേശീയപാതയിലെ ഈ കടുത്ത കുരുക്ക് പരിസരത്തെ ഉപറോഡുകളെയും പൂർണമായി വിഴുങ്ങിയിരിക്കുകയാണ്. കൊളത്തറ റോഡ്, ബേപ്പൂരിലേക്കുള്ള ബി.സി. റോഡ്, ഫറോക്ക് റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. നല്ലളം സ്റ്റേഷനിലെയും ട്രാഫിക്കിലെയും ഓരോ എസ്.ഐ.മാരുടെ നേതൃത്വത്തിൽ പത്തോളം പോലീസുകാരും പൗരസമിതി വൊളൻ്റിയർമാരും വെയിലിലും പൊടിയിലും ട്രാഫിക് നിയന്ത്രിക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. എന്നാൽ, റോഡിൽ വാഹനങ്ങൾക്ക് ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങാൻ ഇടമില്ലാത്തതിനാൽ പോലീസിൻ്റെ ആത്മാർഥ ശ്രമവും ഇവിടെ ഫലം കാണുന്നില്ല.
