തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂൾ ഉടമകൾക്ക് ആശ്വാസമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോൺ. നാൽപതിൽ നിന്നും അറുപതിലേക്ക് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഡ്രൈവിങ് ടെസ്റ്റിലെ തടസങ്ങൾ നീക്കാൻ പ്രായോഗിക നടപടിയെടുക്കുമെന്നും നടപടിയാകാത്ത ടെസ്റ്റുകൾ സമയബന്ധിതമായി നടത്താൻ നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർടിഒമാരുടെ കുറവ് ഉടൻ പരിഹരിക്കാനായി മൂന്ന് ഘട്ടങ്ങളായി ചർച്ചകൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു.
‘ഡ്രൈവിങ് ടെസ്റ്റുകൾ അതിന്റെ തടസങ്ങൾ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുക, അത് വൃത്തിയായി നടപ്പിലാക്കുക എന്നതും ആലോചനയിലാണ്. ആർടിഒകളുടെ കുറവ് പരിഹരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതിന്റെ മൂന്ന് നാല് ഘട്ട ചർച്ചകൾ കഴിഞ്ഞു’- സി പി ജോൺ പ്രതികരിച്ചു.
മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറാണ് ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം ചുരുക്കി നാൽപതാക്കിയത്. ടെസ്റ്റുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടിയാണെന്നായിരുന്നു വിശദീകരണം. എന്നാൽ ഇതിനെതിരെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു. പുതിയ മന്ത്രി ചുമതലയേറ്റ ശേഷമാണ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പഴയതുപോലെ അറുപത് ടെസ്റ്റുകൾ നടത്താനുള്ള അനുമതി നൽകാനാണ് തീരുമാനം. ടെസ്റ്റുകൾ വലിയ രീതിയിൽ പെൻഡിങ് വരുന്നത് ലൈസൻസ് എടുക്കാൻ വരുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
വിദേശത്തേക്ക് പോകാൻ കാത്തിരിക്കുന്നവർ, പല ജില്ലകളിൽ നിന്നും എത്തുന്നവർ തുടങ്ങി നിരവധി പേർക്ക് മുൻ സർക്കാരിന്റെ പരിഷ്‌കാരം തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് പുനരാലോചന. ഇതിന് പുറമേ ടെസ്റ്റിനായുള്ള സ്ലോട്ട് ലഭിക്കാനുള്ള പരിമിതി, ടെസ്റ്റ് പരാജയപ്പെട്ടാൽ റീടെസ്റ്റിനായി സമയം അനുവദിക്കുന്നതിനുള്ള കാലതാമസം എന്നിവയും ആളുകളെ വലച്ചിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പരാതി നൽകിയിരുന്നു.
സംസ്ഥാനത്ത് പത്തിടങ്ങളിൽ ആർടിഒമാരുടെ അഭാവമുണ്ട്. ആലപ്പുഴയിൽ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ ആർടിഒ അല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒമാരുടെ കുറവുണ്ട്. ഇതിനാൽ വാഹനങ്ങളുടെ പെർമിറ്റ് അടക്കം നൽകുന്നതിൽ പ്രശ്‌നങ്ങളുണ്ട്. ഡ്രൈവിങ് ലൈൻസ് വിതരണം, ഓഫീസ് കാര്യ നിർവഹണം എന്നിവയ്ക്ക് അടക്കം തടസം നേരിടുന്ന സാഹചര്യമുണ്ട്. ട്രാൻസ്‌പോർട്ട് കമ്മീഷണർ കഴിഞ്ഞാൽ ഓഫീസ് കാര്യങ്ങളിൽ ചുമതല വഹിക്കുന്നത് ആർടിഒമാരാണ്. ആർടിഒ ഒഴിവുകൾ പരിഹരിക്കുന്നതോടെ ഉദ്യോഗസ്ഥരുടെ മുടങ്ങിക്കിടക്കുന്ന പ്രോമോഷൻ, താഴെത്തട്ടിലെ തസ്തികളിലേക്ക് പുതിയ ആളുകളുടെ നിയമനം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്ഷാമം എന്നിവയ്ക്ക് അടക്കം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
