താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പ്രധാന വളവുകൾ നവീകരിക്കുന്ന പ്രവൃത്തികൾ അടുത്തയാഴ്ച ആരംഭിക്കും. വനംവകുപ്പിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിലെ മണ്ണുപരിശോധന പൂർത്തിയാക്കി ദേശീയപാത വിഭാഗം തയ്യാറാക്കിയ ഡിസൈൻ വർക്കിന് ഐ.ഐ.ടി (IIT) അംഗീകാരം നൽകി. ഇതോടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചുരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയാണ്.
ആകെ മൂന്ന് വളവുകളാണ് (6, 7, 8) വീതികൂട്ടി നവീകരിക്കുന്നത്. ഇതിൽ ആറാം വളവിന്റെ ഡിസൈനിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. മറ്റ് രണ്ട് വളവുകളുടെയും അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് സൂചന. ആറാം വളവിലെ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ കരാർ കമ്പനി ചുരത്തിൽ എത്തിച്ചുതുടങ്ങി. ഡൽഹി ആസ്ഥാനമായ ചൗധരി കൺസ്ട്രക്ഷൻ കമ്പനിയാണ് 22 കോടി രൂപയുടെ നവീകരണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
മരങ്ങൾ മുറിച്ചുനീക്കിയ സ്ഥലത്ത് അരികുഭിത്തി കെട്ടിപ്പൊക്കി റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതാണ് പദ്ധതി. വർഷങ്ങളായുള്ള നിയമതടസ്സങ്ങൾക്കൊടുവിൽ കഴിഞ്ഞ ഡിസംബറിലാണ് വനഭൂമി വിട്ടുകിട്ടുന്നതിൽ അന്തിമ തീരുമാനമായത്. ഭൂമി വിട്ടുകിട്ടുന്നതിനായി വലിയ തുകയാണ് ദേശീയപാത വിഭാഗം വനംവകുപ്പിന് അടച്ചത്. ഈ മൂന്ന് പ്രധാന വളവുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ ചുരത്തിലെ വലിയ വാഹനങ്ങൾ കുടുങ്ങുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിന് വലിയൊരളവിൽ ആശ്വാസമാകും.
