ധനകോടി ചിട്ടി തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്; 2 ജില്ലകളിലായി 104 കേസുകൾ

news image
Jul 16, 2023, 2:00 pm GMT+0000 payyolionline.in

വയനാട്: സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ്സ്, ധനനിധി ചിറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.  വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 42 കേസുകളും, കണ്ണൂരിൽ രജിസ്റ്റർ ചെയ്ത 62 കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. രണ്ട് ജില്ലകളിലുമായുള്ള 104 കേസുകൾ അന്വേഷിക്കാനുള്ള സംഘത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് എഡിജപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി.

2007ൽ സുൽത്താൻ ബത്തേരി ആസ്ഥാനമായി തുടങ്ങിയ ധനകോടി ചിറ്റ്സിനും 2018ൽ പ്രവർത്തനം തുടങ്ങിയ ധനകോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്. പണം നിക്ഷേപിച്ച നൂറുകണക്കിന് പേർക്ക് കാലാവധി പൂർത്തിയായിട്ടും പണം തിരികെ ലഭിച്ചിരുന്നില്ല. പണം കിട്ടാനുള്ളവർക്ക് സ്ഥാപനം നൽകിയ ചെക്കുകൾ ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ നിക്ഷേപകർ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകുകയായിരുന്നു. ചിട്ടി കമ്പനിയുടെ എം ഡി അടക്കമുള്ളവരെ  പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിതിരുന്നു.

ഡയറക്ടർ ബോർഡ് അംഗം യോഹന്നാൻ മറ്റത്തിൽ  പിടിയിലായിരുന്നു.  ഒളിവിൽ പോയ ഇയാളെ ബംഗളൂരുവിൽ നിന്നാണ് സുൽത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 20 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപകർക്ക് തിരികെ കൊടുക്കാനുള്ളത്. നിലവിൽ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞു കിടക്കുകയാണ്. ജീവനക്കാരിൽ ഒരുപാട് പേർക്ക് ശമ്പളവും കൊടുക്കാനുണ്ട്. ഡയറക്ടർ ബോർഡ് അംഗമായ സജി സെബാസ്റ്റ്യൻ കീഴടങ്ങിയിരുന്നു.

പ്രതിസന്ധി രൂക്ഷമായതോടെയാണ് ധനകോടി ചിറ്റ്സിലെ ജീവനക്കാരും വെട്ടിലായത്. വിവിധ ബ്രാഞ്ചുകളില്‍ ഇടപാടുകാർ കളക്ഷൻ ഏജന്റുമാരെയും മറ്റ് ജീവനക്കാരെയും പിടിച്ചുവച്ച് പണം ആവശ്യപ്പെട്ടു. നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒളിച്ചോടിയെന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ട് വർഷം മുൻപ് ധനകോടി ചിറ്റ്സിലെ ബ്രാഞ്ചുകളിൽ ജിഎസ്ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. പരാതികൾ ഉയർന്നിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കാതിരുന്നതാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആക്ഷേപം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe