മൊഹാലി: ചണ്ഡീഗഢ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികളായ രണ്ട് പേർ അറസ്റ്റിലായ പെൺകുട്ടിയെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്.
വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പ്രതികളായ സണ്ണി മേത്തയും സുഹൃത്ത് രങ്കജ് വർമയും ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ഒരു വിദ്യാർഥിനി ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കഴാഴ്ച മൊഹാലി കോടതി മൂന്ന് പേരെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി പഞ്ചാബ് സർക്കാർ അറിയിച്ചു. അന്വേഷണ സംഘത്തിലെ മുഴുവൻ പേരും വനിതകളാണ്. സെക്ഷൻ 354-സി പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അറുപതോളം പെൺകുട്ടികൾ ഹോസ്റ്റലിലെ ശുചിമുറിയിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ചോർന്നതായി വിദ്യാർഥികൾ ആരോപിച്ചു. തുടർന്ന് ശനിയാഴ്ച വൻ പ്രതിഷേധമാണ് ഹോസ്റ്റലിൽ നടന്നത്.