പതിനാലുകാരനെ തീ വിഴുങ്ങിയത് നടപ്പാതയില്‍ ഉറങ്ങുന്നതിനിടെ; ഒരിക്കൽ പോലും വിമാനത്തിൽ കയറാത്ത ആകാശും ആകാശ ദുരന്തത്തിന്റെ ഇരയായത് ഇങ്ങനെ

news image
Jun 14, 2025, 11:27 am GMT+0000 payyolionline.in

അഹമ്മദാബാദിലെ മേഘാനിനഗർ പ്രദേശത്തെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനടുത്തുള്ള തന്റെ കുടുംബത്തിന്റെ ചായക്കടയ്ക്ക് സമീപമുള്ള ഒരു മരത്തിനടിയിൽ വിശ്രമിക്കുകയായിരുന്നു പതിനാലു വയസ്സുകാരനായ ആകാശ് പട്നി. എന്നാൽ ഏറ്റവും മാരകമായ വ്യോമയാന ദുരന്തങ്ങളിലൊന്നിന്റെ ഇരകളിൽ ഒരാളായി ആ ദുരന്തം അവനെ മാറ്റി. ഇതുവരെ വിമാനത്തിൽ കയറാൻ പോലും കഴിയാതിരുന്ന അവനാണ് ആ വലിയ ദുരന്തത്തിന്റെ ഇരയായി മാറിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39 ന് നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ എയർ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടൻ വിമാനം വലിയൊരു തീ​ഗോളമായി മാറി. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതായിട്ടാണ് റിപ്പോർട്ട്. അതുകൂടാതെ മരണപ്പെട്ടവരിൽ ആകാശും ഉൾപ്പെട്ടു. കത്തിക്കരിഞ്ഞ നിലയിലുള്ള ആകാശിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി എത്തിയവരെ ആർക്കും ആശ്വസിപ്പിക്കാൻ പോലും കഴിയില്ല.

രാത്രിയില്‍ തല ചായ്ക്കാന്‍ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ആകാശിനെയാണ് തീ വിഴുങ്ങിയത്. മേഘാനി നഗറിലെ ചേരിയില്‍ കഴിഞ്ഞിരുന്ന ആകാശിനേയും കുടുംബത്തേയും വീട്ടുടമസ്ഥന്‍ രണ്ടാഴ്ച്ച മുമ്പ് ഇറക്കിവിട്ടതിനാല്‍ ബി.ജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലുകള്‍ക്ക് സമീപമുള്ള ചെറിയ ചായക്കടയ്ക്ക് ചുറ്റുമായിരുന്നു ആ കുടുംബത്തിന്റെ ജീവിതം.

അപകടം നടക്കുമ്പോള്‍ ചായക്കടയ്ക്ക് എതിര്‍വശത്തുള്ള നടപ്പാതയില്‍ കിടുന്നുറങ്ങുകയായിരുന്നു ആകാശ്. വിമാനം ഇടിച്ചിറങ്ങിയതും ഇതിന് തൊട്ടടുത്തുള്ള ഹോസ്റ്റലിലായിരുന്നു. നാല് മെഡിക്കല്‍ വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടെ യാത്രക്കാരല്ലാത്ത 24 പേരെങ്കിലും മരിച്ചിട്ടുണ്ട്. അവരില്‍ ഒരാളായിരുന്നു ആകാശ്. ശബ്ദം കേട്ട് അവന്‍ ഉണര്‍ന്നപ്പോഴേക്കും തീയില്‍ പെട്ടുപോയിരുന്നു. ആ സമയത്ത് ചായക്കടയിലുണ്ടായിരുന്ന അമ്മ സീതാ സുരേഷ് പട്‌നിക്കും അവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റു. അവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആകാശിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. ഓട്ടോ ഡ്രൈവറായ അച്ഛൻ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe