താമരശ്ശേരി: മദ്യലഹരിയിൽ പിതാവ് മകനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന റാഷിദ് (24) നാണ് കൈയ്ക്കും കാലിൻ്റെ തുടയ്ക്കും കുത്തേറ്റത്. വയറിന് നേരെ കത്തി കൊണ്ട് കുത്താൻ തുനിഞ്ഞപ്പോൾ കൈ കൊണ്ട് തടയാൻ ശ്രമിച്ചതോടെയാണ് കൈയ്ക്കും കാലിനും കുത്തേറ്റത്. പിതാവ് നൗഷാദ് തന്റെ ഉമ്മയുമായി വഴക്കുണ്ടാക്കുന്നതിനിടെ മകൻ തടയാൻ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.
റാഷിദും നൗഷാദിന്റെ ഉമ്മയുമാണ് കൊട്ടാരക്കോത്ത് വീട്ടിൽ താമസിച്ചിരുന്നത്. നൗഷാദ് കൊടുവള്ളിക്ക് സമീപം മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയാണ്. ഇടക്ക് മാത്രമാണ് ഇയാൾ കൊട്ടാരക്കോത്ത് വീട്ടിൽ എത്താറുള്ളത്. വീട്ടിൽ എത്തുമ്പോഴെല്ലാം നൗഷാദ് മദ്യലഹരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഷിദ് അപകടനില തരണം ചെയ്തതായാണ് വിവരം. പിതാവ് നൗഷാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.