ബംഗളൂരു: കർണാടക സ്വദേശിയായ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ കേരളത്തിൽനിന്നുള്ള ക്ഷേത്രം പൂജാരിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ മറ്റൊരു പൂജാരി ഒളിവിലാണ് . പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ പ്രധാന പൂജാരിയായിരുന്ന അരുൺ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പൂജാരി ഉണ്ണി ദാമോദരനെ പൊലീസ് തിരയുന്നു.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബത്തിലെ യുവതിയോട് പരിഹാരങ്ങൾക്കായി പെരിങ്ങോട്ടുകരയിലെ ക്ഷേത്രം സന്ദർശിക്കാൻ അവരുടെ സുഹൃത്തുക്കൾ ഉപദേശിച്ചു. ബംഗളൂരു നിവാസിയായ യുവതി ക്ഷേത്രത്തെക്കുറിച്ചുള്ള വിഡിയോ കണ്ട് അവിടെ പ്രത്യേക ആരാധന നടത്തിയാൽ തന്റെ പ്രതിസന്ധി അവസാനിക്കുമെന്ന് കരുതുകയും ചെയ്തിരുന്നു.
പ്രത്യേക ആരാധന നടത്താൻ ക്ഷേത്രത്തിൽ പോയപ്പോഴാണ് പ്രതികൾ യുവതിയെ പരിചയപ്പെട്ടത്. പ്രതികൾ അവരുടെ ഇടപെടലുകളിലൂടെ യുവതിയുടെ ആത്മവിശ്വാസം നേടി. പ്രതികൾ വാട്സ്ആപ് വിഡിയോ കാളുകൾ ചെയ്യുകയും അനുചിതമായി പെരുമാറുകയും ചെയ്തു. യുവതിയുടെ ദുർബല സാഹചര്യം മുതലെടുത്ത് മന്ത്രവാദം നടത്തുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. പ്രതികൾ അവരെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. തമിഴ്, കന്നട ഭാഷകൾ തനിക്ക് അറിയാമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
മലയാളം ഭാഷയുടെ വിവർത്തകനായി ഉണ്ണി ദാമോദരൻ പ്രവർത്തിച്ചു. ആരാധനക്ക് 24,000 രൂപ ചെലവാകുമെന്ന് അയാൾ പറയുകയും യുവതിയുടെ മൊബൈൽ നമ്പർ വാങ്ങുകയും ചെയ്തു. പ്രതി യുവതിയെ പലതവണ വിളിച്ചു. തന്റെ കുടുംബത്തിനു നേരെ ആരോ ദുർമന്ത്രവാദം നടത്തിയെന്നും അതിനെ പ്രതിരോധിക്കാൻ അവർ ഒരു ആരാധന നടത്തുമെന്നും പ്രതി അരുൺ അവകാശപ്പെട്ടു.
തന്റെ നിർദേശങ്ങൾ പാലിക്കാൻ അയാൾ യുവതിയോട് ആവശ്യപ്പെട്ടു. നഗ്നനായി യുവതിയുമായി വിഡിയോ കാൾ ചെയ്ത പ്രതി നഗ്നയാകാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതി വഴങ്ങാത്തപ്പോൾ കുട്ടികളുടെ മേൽ ദുർമന്ത്രവാദം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ആരാധനയിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്തു.
മറ്റൊരു പ്രത്യേക ആരാധനക്കായി കേരളത്തിലെ ക്ഷേത്രത്തിൽ വരാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. കുടുംബത്തിനെതിരെയുള്ള മന്ത്രവാദ ഭീഷണിയിൽ ഭയന്ന യുവതി കേരളത്തിലേക്ക് പോയി. ആരാധനക്കു ശേഷം പ്രതികൾ ഇരുവരും യുവതിയെ ബലമായി കാറിൽ കാട്ടിലേക്ക് കൊണ്ടുപോയി ആരാധന പൂർത്തിയാക്കുന്നതിനുള്ള ആചാരമാണെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. രക്ഷപ്പെട്ട് ബംഗളൂരുവിലേക്ക് മടങ്ങിയ ശേഷം യുവതി ബെല്ലന്ദൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.