ശക്തമായ മഴയും കാറ്റും; നാദാപുരം മേഖലയില്‍ വ്യാപക നാശം

news image
Jun 24, 2025, 6:35 am GMT+0000 payyolionline.in

ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് നാദാപുരം മേഖലയില്‍ വ്യാപക നാശം. പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം, കുയ്തേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. പുറമേരിയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് കാര്‍ തകര്‍ന്നു.

നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ വൈദ്യുതി ലൈനില്‍ മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി. രാവിലെ ഒൻപത് മണിയോടെയാണ് കാറ്റ് വീശിയത്.

അതേസമയം, സംസ്ഥാനത്ത് നിലവില്‍ 40 ക്യാമ്പുകളിലായി 1,927 പേര്‍ താമസിക്കുന്നുണ്ട്. 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഒരാള്‍ മുങ്ങിമരിച്ചു.

അതിനിടെ, വാണിമേല്‍ പഞ്ചായത്തിലെ ചിറ്റാരിയില്‍ കാട്ടാനകളിറങ്ങി വ്യാപക കൃഷി നാശമുണ്ടായി. കണ്ണവം വനത്തില്‍ നിന്നാണ് ആനകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചത്. നിരവധി കര്‍ഷകരുടെ നൂറിലേറെ വാഴകള്‍, 50 ഓളം തെങ്ങുകളും കമുങ്ങുകളും കുരുമുളക് വള്ളികളും വ്യാപകമായി നശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe