ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി.
എന്നാൽ ശ്വാസകോശം മാറ്റിവെക്കുമ്പോൾ കോവിഡ് പരിശോധന നിർബന്ധംതന്നെയാണ്. നൽകുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ശ്വാസകോശത്തിന്റെ കാര്യത്തിൽ ആർ.ടി-പി.സി.ആർ ടെസ്റ്റ് നിർബന്ധമായും എടുത്തിരിക്കണം. ഇതു സംബന്ധിച്ച് ഓർഗനൈസേഷൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നോട്ടീസയച്ചു.
എന്നാൽ ഏതെങ്കിലും രോഗലക്ഷണമുള്ളവരിൽ നിന്ന് അവയവം സ്വീകരിക്കുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നത് അതത് ഡോക്ടർമാരുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുകയാണ്. എന്നാൽ മറ്റ് കോവിഡുമായി ബന്ധപ്പെട്ട മുൻകരുതലുകളെല്ലാം ആരോഗ്യമന്ത്രാലയത്തിന്റെ നിലവിലുള്ള ഗൈഡ് ലൈൻ അനുസരിച്ചുതന്നെ നടത്താവുന്നതാണ്.
നേരത്തെ ദാതാവോ സ്വീകർത്താവോ കോവിഡ് ലക്ഷണം കാണിച്ചുകഴിഞ്ഞാൽ ഏത് ഘട്ടത്തിലായാലും അവയവദാനം പുർണമായും നിർത്തിവെക്കുമായിരുന്നു. എന്നാൽ ഇത് ഉന്നത സമിതി പഠനവിധേയമാക്കിയശേഷം പരിഷ്‍കരിക്കുന്നതായിരിക്കും.
