ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയിൽ; ‘പ്രശ്നങ്ങളുണ്ടായില്ല, യുവതി പരാതിപ്പെട്ടില്ല’: ജീവനക്കാർ അറിഞ്ഞത് വിഡിയോ വൈറലായപ്പോൾ

news image
Jan 21, 2026, 1:34 am GMT+0000 payyolionline.in

കോഴിക്കോട് ∙ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിൽ യുവതി വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യു.ദീപക് പയ്യന്നൂരിൽ അൽ അമീൻ എന്ന സ്വകാര്യ ബസിലാണ് കയറിയതെന്നതിൽ സ്ഥിരീകരണമായി. ബസിന്റെ ഡ്രൈവർ ക്യാബിനു സമീപമുള്ള സിസിടിവിയിലാണ് ദീപക് വെള്ളിയാഴ്ച ബസിലേക്ക് കയറുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. വലിയ തിരക്കുണ്ടായിരുന്ന ബസിൽ മുൻവാതിലിലൂടെ കയറി പിൻഭാഗത്തേക്കു പോയ ദീപക്കിന്റെ മറ്റു ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.

രാമന്തളിയിൽനിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്ന ബസിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് ദീപക് കയറുന്ന ദൃശ്യമാണ് പുറത്തുവന്നത്. പിന്നിൽ ഒരു ബാഗ് തൂക്കിയിട്ടാണ് ദീപക് കയറുന്നതെന്നു ദൃശ്യത്തിൽ കാണാം. ബസിലെ ജീവനക്കാരുടെയും മറ്റു യാത്രക്കാരുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് രേഖപ്പെടുത്തുമെന്നാണു വിവരം. ബസിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാർ വെളിപ്പെടുത്തുന്നത്. മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകർത്തിയ യുവതി പരാതി നൽകുകയോ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു ബസ് കണ്ടക്ടർ രാമകൃഷ്ണനും വിശദീകരിച്ചു. ബസ് ഉടമ ഇത്തരത്തിൽ ഒരു വിഡിയോ പ്രചരിക്കുന്നതായി പറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിഞ്ഞതെന്നും ബസ് ജീവനക്കാർ പറയുന്നു.

വെള്ളിയാഴ്ച ഈ ബസിലെ യാത്രയ്ക്കിടയിലാണ് ദീപക് അപമര്യാദയായി പെരുമാറിയെന്നു കാട്ടി യാത്രക്കാരിയായ ഷിംജിത വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ ഉൾപ്പെടുത്തിയത്. മറ്റൊരു യുവതിയോടും ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഷിംജിത വിഡിയോയിൽ വെളിപ്പെടുത്തിയത്. ദീപക് ബസിൽ കയറുന്നതിന് ഒരു മിനിറ്റോളം മുൻപാണ് ഷിംജിതയും ഇതിൽ കയറുന്നത്. ബസിൽ അന്നു യാത്ര ചെയ്തവരുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe