ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തി റിലയൻസ്. ജനുവരിയിൽ ക്രംലിനിൽ നിന്ന് റിലയൻസ് എണ്ണ വാങ്ങിയിട്ടില്ല. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില വൻതോതിൽ കുറഞ്ഞിട്ടും വാങ്ങാൻ റിലയൻസ് തയാറായിട്ടില്ല.
2025 പ്രതിദിനം 6,00000 ബാരൽ എണ്ണയാണ് റിലയൻസ് വാങ്ങിയിരുന്നത്. എന്നാൽ, 2026 ജനുവരിയിൽ ആദ്യത്തെ മൂന്നാഴ്ചയും റഷ്യയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും റിലയൻസ് വാങ്ങിയിട്ടില്ല. ഹിന്ദുസ്ഥാൻ പെട്രോളിയവും ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംയുക്ത സംരംഭമായ എച്ച്.പി.സി.എൽ മിത്തൽ എനർജിയും റഷ്യയിൽ നിന്നും എണ്ണ വാങ്ങിയിട്ടില്ല.
എന്നാൽ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ 4,70,000 ബാരൽ എണ്ണയാണ് പ്രതിദിനം വാങ്ങിയത്. ഭാരത് പെട്രോളിയം 1,64,000 ബാരൽ എണ്ണയും വാങ്ങിയിട്ടുണ്ട്. ഭാരത് പെട്രോളിയം 1,43,000 ബാരൽ എണ്ണയാണ് ഡിസംബറിൽ പ്രതിദിനം വാങ്ങിയിരുന്നതെങ്കിൽ ജനുവരിയിൽ അതിൽ വർധന വരുത്തിയിട്ടുണ്ട്. റഷ്യൻ എണ്ണ കമ്പനിയായ റോസ്നെറ്റ് പിന്തുണ നൽകുന്ന നയാരയും വിലക്ക് ലംഘിച്ച് റഷ്യൻ എണ്ണ വാങ്ങാൻ തയാറല്ല.
ഇതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ജനുവരിയിൽ ഇതുവരെ 1.1 മില്യൺ ബാരലാണ് റഷ്യയിൽ നിന്നുള്ള എണ്ണയുടെ ശരാശരി പ്രതിദിന ഇറക്കുമതി. ഡിസംബറിൽ 1.2 മില്യൺ ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് കമ്പനികൾ പ്രതിദിനം ഇറക്കുമതി ചെയ്തിരുന്നത്.
