കോഴിക്കോട്: പാട്ടിനൊപ്പം കേൾവിക്കാരോട് രാഷ്ട്രീയവും പറഞ്ഞ് റാപ്പർ വേടൻ. ചൊവ്വാഴ്ച രാത്രിയിൽ കോഴിക്കോട് ബീച്ചിൽ ആയിരങ്ങൾ തിങ്ങിനിറഞ്ഞ വേടന്റെ സംഗീത ഷോക്കിടെയായിരുന്നു ശ്രദ്ധയോടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് വേടന്റെ ആഹ്വാനം.
ഇന്ത്യയിൽ ജനാധിപത്യം ശക്തമായി നിലനിൽക്കാൻ കാരണം നമ്മെ പോലുള്ള ന്യൂനപക്ഷങ്ങളുടെ സാന്നിധ്യമാണെന്നും വേടൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷ വിഭാഗക്കാർ ഒന്നിച്ച് താമസിക്കുന്ന മേഖലയാണ് മലബാർ എന്നും വേടൻ പറഞ്ഞു.
‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷ ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ് മലബാർ മേഖലകൾ. രാജ്യത്ത് ജനാധിപത്യം നിലനിൽക്കാൻ കാരണം നമ്മെ പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇവിടെ കസേരയിട്ടിരിക്കുന്നവരും മണിക്കൂറുകളായി കാത്തു നിൽക്കുന്നവരും ഒരുപോലെ മനസ്സിലാക്കേണ്ട കാര്യമാണിത്. സ്വതന്ത്രമായി ഇങ്ങനെ ഒരു വേദിയിൽ കൂടാൻ പറ്റുന്നതും, വിപ്ലവ പാട്ടുകൾ പാടാൻ പറ്റുന്നതും, സഹമനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനും പറ്റുന്നതും ഇവിടെ ന്യൂനപക്ഷ ജനങ്ങൾ ശക്തമായി നിൽക്കുന്നത് കൊണ്ടു മാത്രമാണ്. മൂന്ന് നാല് മാസത്തിനു ശേഷം തെരഞ്ഞെടുപ്പ് വരികയാണ്. നോക്കി വോട്ട് ചെയ്യുക, 18 വയസ്സായവർ ശ്രദ്ധയോടെ വോട്ട് ചെയ്യുക’ -കോഴിക്കോട് ബീച്ചിൽ തടിച്ചുകൂടിയ ജനങ്ങളോടായി വേടൻ പറഞ്ഞു.
നേരത്തെയും പാട്ടിലൂടെയും അല്ലാതെയും രാഷ്ട്രീയം പറഞ്ഞുകൊണ്ട് വേടൻ ശ്രദ്ധ നേടിയിരുന്നു.
